മറുപടിയില്ലാത്ത രണ്ടു ഗോളിന് എഫ്സി പൂണെയെ തോൽപ്പിച്ച് ചെന്നൈയിൻ എഫ്സി ഐഎസ്എൽ മൂന്നാം സീസണിലെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ‘തലകൊണ്ടുള്ള’ രണ്ടുഗോളുകളാണ് ചെന്നൈയിനെ ജയിപ്പിച്ചത്. ജെജെ (44)യും ഡേവിഡ് സൂചി (51)യുമാണ് മനോഹരമായ ഹെഡറുകളിലൂടെ ഗോളുകൾ നേടിയത്.
ഇരുടീമുകളും വാശിയോടെയാണ് കളിച്ചതെങ്കിലും ഗോൾ നേടാൻ സാധിച്ചത് ചെന്നൈയിനാണ്. അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇതിലും വലിയ മാർജിനിലായേനെ ചെന്നൈയിൻ ജയം. ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ചെന്നൈയിന്റെ ആദ്യ ഗോൾ. 44–ാം മിനിറ്റിൽ മനോഹരമായി നടത്തിയ ഒരു നീക്കത്തിനൊടുവിൽ ഡേവിഡ് സുചി നൽകിയ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ജെജെ ഹെഡ്ഡറിലൂടെ പുണെയുടെ വലയിൽ വീഴ്ത്തുകയായിരുന്നു.
തുടർന്ന് ലീഡ് ഉയർത്താൻ ചെന്നൈയിനും സമനിലഗോളിനായി പൂണെയും കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ ചെന്നൈയിന്റെ നീക്കം തന്നെ വിജയിച്ചു. 51–ാം മിനിറ്റിൽ സൂചി ടീമിനായി രണ്ടാം ഗോളും നേടി. അതും ഹെഡ്റിലൂടെ തന്നെ. റാഫേൽ അഗസ്റ്റോയുടെ ക്രോസ്സിൽ ഉയർന്നു ചാടി ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ ഡേവിഡ് സുചി പന്ത് പുണെയുടെ വലയിലെത്തിക്കുകയായിരുന്നു.
ജയത്തോടെ 10 മൽസരങ്ങളിൽ നിന്നു മൂന്നു ജയവും മൂന്നു സമനിലയും നാലു തോൽവിയുമായി 13 പോയിന്റ് നേടിയ ചെന്നൈയിന്‍ എഫ്സി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. മൽസരത്തിൽ തോൽവിയറിഞ്ഞ പൂണെ ആറാം സ്ഥാനത്തേക്ക് താഴ്ന്നു.