ന്യൂഡൽഹി∙ ആവേശം ആകാശം തൊട്ട മൽസരത്തിൽ ഡൽഹി ഡൈനാമോസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ മൂന്നാം സീസണ്‍ ഫൈനലിൽ. ഷൂട്ടൗട്ടിൽ ഡൽഹിയെ 3-0ന് തകർത്താണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡൽഹി താരങ്ങൾ തുലച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ആദ്യ നാല് അവസരങ്ങളിൽ ഒന്നൊഴികെ എല്ലാ കിക്കുകളും വലയിലെത്തിച്ചു. ഹോസു പ്രീറ്റോ, കെർവൻസ് ബെൽഫോർട്ട്, മുഹമ്മദ് റഫീഖ് എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടപ്പോൾ അന്റോണിയോ ജർമന്റെ ഷോട്ട് ഡൽഹി ഗോളി രക്ഷപ്പെടുത്തി. എന്നാൽ, ഡൽഹിക്കായി കിക്കെടുത്ത ഫ്ലോറന്റ് മലൂദ, ബ്രൂണോ പെലിസാറി എന്നിവർ പന്ത് ആകാശത്തേക്കടിച്ചപ്പോൾ എമേഴ്സൻ മൗറയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി രക്ഷപ്പെടുത്തി.
ഇതോടെ 3-0 വിജയവുമായി ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. കൊച്ചിയിലെ സ്വന്തം മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അത്‍ലറ്റിക്കോ ഡി കൊൽക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഐഎസ്എൽ പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചാണ് കൊൽക്കത്ത ചാംപ്യൻമാരായത്.
ഇരുപാദങ്ങളിൽ സമനിലപ്പൂട്ട്
ഇരുപാദങ്ങളിലായി നടന്ന മൽസരം സമനിലയിൽ അവസാനിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. കൊച്ചിയിൽ നടന്ന ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0നും ഡൽഹിയിലെ രണ്ടാം പാദം ആതിഥേയർ 2-1നും ജയിച്ചു. ഇതോടെ ഇരുപാദങ്ങളിലായി സെമിപോരാട്ടം സമനിലയിൽ (2-2). ജേതാക്കളെ നിർണയിക്കുന്നതിനായി അധികസമയം അനുവദിച്ചെങ്കിലും സമനില തുടർന്നതോടെ മൽസരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനവുമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക്.
മാർസലീഞ്ഞോ (21), റൂബൻ റോച്ച (45+) എന്നിവർ ആദ്യപകുതിയിൽ നേടിയ ഗോളുകളാണ് രണ്ടാംപാദ സെമിയിൽ ഡൽഹിക്ക് വിജയം സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ നിർണായക ഗോൾ ഡക്കൻസ് നാസോൺ (24) നേടി. 28-ാം മിനിറ്റിൽ ചുവപ്പുകാർഡ് വാങ്ങി മിലാൻ സിങ് പുറത്തുപോയതോടെ 10 പേരുമായാണ് ഡൽഹി ബ്ലാസ്റ്റേഴ്സിനെതിരെ പൊരുതിനിന്നത്. അതേസമയം, ഇന്നത്തെ മൽസരത്തിലും മഞ്ഞക്കാർഡ് കണ്ട ഹോസു പ്രീറ്റോയുടെ സേവനം നിർണായക മൽസരത്തിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും.
കളിച്ചത് ഡൽഹി, ജയിച്ചത് ബ്ലാസ്റ്റേഴ്സ്
മൽസരത്തിന്റെ ഏറിയപങ്കും 10 പേരായി ചുരുങ്ങിയിട്ടും കളത്തിൽ ഡൽഹി താരങ്ങൾ പ്രകടിപ്പിച്ചത് അസാമാന്യ പോരാട്ടവീര്യം. മിലാൻ സിങ്ങിന്റെ പുറത്താകൽ ഡൽഹി താരങ്ങളെ കൂടുതൽ ഉത്തേജിതരാക്കി. ആളെണ്ണം കുറവ് ബ്ലാസ്റ്റേഴ്സ് താരങ്ങളാണോ എന്നുപോലും സംശയമുണർത്തുന്നതായിരുന്നു മൽസരത്തിന്റെ രണ്ടാം പകുതി. പന്തടക്കത്തിലും ആക്രമണത്തിലും തുടങ്ങി മൽസരത്തിന്റെ എല്ലാ മേഖലകളിലും അവർ മുന്നിട്ടുനിന്നു. കുറഞ്ഞത് മൂന്നവസരങ്ങളിലെങ്കിലും ബ്ലാസ്റ്റേഴ്സ് ബോക്സിൽനിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഗോളകന്നുപോകുന്നത് കടുത്ത ബ്ലാസ്റ്റേഴ്സ് ആരാധകർപോലും തലയിൽ കൈവച്ചാണ് കണ്ടിരുന്നത്.
ഉരുക്കുകോട്ട പോലെ ഉറച്ചുനിന്നു പൊരുതിയ ഡൽഹിയുടെ മികവിനൊപ്പം ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അവിശ്വസനീയമായ പിഴവുകൾ കൂടി ചേർന്നതോടെ മൽസരം മിക്കപ്പോഴും ഏകപക്ഷീയമായി. മണ്ടൻ നീക്കങ്ങളിലൂടെ രണ്ടു ഗോൾ വഴങ്ങിയ സന്ദീപ് നന്ദിയുടെ പിഴവുകൾ സ്കൂൾകുട്ടികളുടെ നിലവാരത്തിലും താഴെപ്പോയി. ഡൽഹി നിരയിലെ ഉയരക്കാർക്കൊപ്പം പന്തിനായി മുന്നോട്ടുകയറിയെത്തിയ നന്ദിയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിന് ഏൽപ്പിച്ച ആഘാതം രണ്ടു ഗോളുകളിൽ ഒതുങ്ങിയത് ഭാഗ്യം. എന്നാൽ, എക്സ്ട്രാ ടൈമിൽ ഫ്ളോറന്റ് മലൂദയുടെ ഗോളെന്നുറച്ച ഷോട്ട് സേവ് ചെയ്ത് നന്ദി ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകുന്നതും കണ്ടു. പിന്നീട് ഷൂട്ടൗട്ടിലും മൗറയുടെ കിക്ക് രക്ഷപ്പെടുത്തി നന്ദി ടീമിന് തുണനിന്നു.
ഗോളുകൾ വന്ന വഴി
ഡൽഹിയുടെ ഒന്നാം ഗോൾ:
21-ാം മിനിറ്റിൽ മാർസലീഞ്ഞോയിലൂടെ ഡൽഹിയാണ് ലീഡ് നേടിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം ദിദിയർ കാഡിയോയുടെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തിയ പന്തിനെ അടിച്ചുതെറിപ്പിക്കാനുള്ള കാഡിയോയുടെ ശ്രമം പാളി. പന്തു നേരെ മാർസലീഞ്ഞോയിലേക്ക്. സ്ഥാനം തെറ്റിനിന്ന ബ്ലാസ്റ്റഴ്സ് ഗോൾകീപ്പർ സന്ദീപ് നന്ദിയെ കാഴ്ചക്കാരനാക്കി മാർസലീഞ്ഞോ ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിൽ തീ കോരിയിട്ട ഗോൾ. സ്കോർ 1-0.
ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ:
എന്നാൽ മഞ്ഞപ്പടയുടെ ആരാധകരുടെ സങ്കടത്തിന് ആയുസ് മൂന്നു മിനിറ്റ് മാത്രം. റൂബൻ റോച്ചയെ കബളിപ്പിച്ച് ഡൽഹി ബോക്സ് ലക്ഷ്യമാക്കി ഹോസു പ്രീറ്റോയുടെ മുന്നേറ്റം. മധ്യവര കടക്കും മുൻപ് ഹോസു പന്ത് നാസോണിന് നീട്ടി. ഡൽഹി പ്രതിരോധം ഓടിയെത്തും മുൻപ് പന്തുമായി നാസോണിന്റെ കുതിപ്പ്. ബോക്സിന് തൊട്ടുമുന്നിൽ തടയാനെത്തിയ അനസിനെ കബളിപ്പിച്ച് നാസോണിന്റെ കിടിലൻ ഷോട്ട്. ഡൽഹി ഗോളി ഡോബ്ലാസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. സ്റ്റേഡിയത്തിലെ മഞ്ഞപ്പട പൊട്ടിത്തെറിച്ചു. സ്കോർ 1-1.
ഡൽഹിയുടെ രണ്ടാം ഗോൾ:
ആദ്യപകുതി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹി ലീഡെടുത്തു. ബോക്സിന് തൊട്ടുവെളിയിൽ ഡൽഹിക്കനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു ഗോളിലെക്കെത്തിയ നീക്കത്തിന്റെ തുടക്കം. കിക്കെടുത്ത ടെബാറിന്റെ ഷോട്ട് ബോക്സിലേക്ക് താഴ്ന്നിറങ്ങുമ്പോൾ തടയാനായി കയറിയെത്തിയ സന്ദീപ് നന്ദിക്ക് പിഴച്ചു. ഉയർന്നുചാടിയ റൂബൻ റോച്ചയുടെ തലയിൽ തട്ടിയ പന്ത് നേരെ വലയിലേക്ക്. തടയാൻ ശ്രമിച്ച കാഡിയോയുടെ തലയിൽതട്ടിയെങ്കിലും പന്ത് അൽപം വഴിമാറി വലയിൽതന്നെ കയറി. കാഡിയോയുടേയും നന്ദിയുടെയും പിഴവ് ഒരിക്കൽക്കൂടി തെളിഞ്ഞുകണ്ട ഗോൾ. സ്കോർ 2-1.