ഐഎസ്എൽ മൂന്നാം സീസണിൽ ആദ്യ രണ്ടു മൽസരങ്ങൾ ജയിച്ച് കരുത്തുകാട്ടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മുംൈബ സിറ്റി എഫ്സിക്കെതിരായ മൂന്നാം മല്‍സരത്തിൽ തോൽവി. മുൻ യുറഗ്വായ് താരം ഡീഗോ ഫോർലാൻ പെനൽറ്റിയിലൂടെ നേടിയ ഗോളാണ് മുംബൈ സിറ്റി എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. സ്വന്തം മൈതാനത്ത് നടന്ന ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച നോർത്ത് ഈസ്റ്റിന് ആദ്യ എവേ മൽസരം തന്നെ തോൽവിയുടെ കയ്പു നിറഞ്ഞതായി.
വിജയത്തോടെ രണ്ടു മൽസരങ്ങളിൽ നിന്ന് ആറു പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. തോറ്റെങ്കിലും മൂന്നു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനം നിലനിർത്തി.
ആദ്യ മൽസരത്തിൽ ഗോളിന് വഴിയൊരുക്കി സാന്നിധ്യമറിയിച്ച ഫോർലാൻ, ഇത്തവണ ഗോളടിച്ച് കൈയ്യടി നേടി. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റിലായിരുന്നു ഫലം നിർണയിച്ച ഗോൾ. മുംബൈ താരം പ്രണോയ് ഹാൾഡറിനെ റീഗൻ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് മുംബൈയ്ക്ക് അനുകൂലമായി പെനൽറ്റി. നിരവധി രാജ്യാന്തര മൽസരങ്ങളുടെ പരിചയസമ്പത്തുമായി കിക്കെടുക്കാനെത്തിയത് ഫോർലാൻ. ആരാധകരുടെ കൈയടികൾക്കിടെ ഫോർലാൻ എടുത്ത ഷോട്ടിന് കണക്കാക്കി ചാടിയെങ്കിലും പന്ത് കുത്തി പുറത്തുകളയാൻ നോർത്ത് ഈസ്റ്റ് ഗോള്‍ കീപ്പർ സുബ്രതോ പോളിനായില്ല. പന്ത് വലയുടെ വലതുമൂലയിലേക്ക്. മുംബൈ ഒരു ഗോളിന് മുന്നിൽ.
സീസണിലാദ്യമായി പിന്നിലായിപ്പോയ നോർത്ത് ഈസ്റ്റ് താരങ്ങൾ ഗോൾ നേടാൻ ആവതു ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം ഭേദിക്കാനായില്ല. മുംബൈയുടെ വലകാത്ത ബ്രസീലിയൻ ഗോൾകീപ്പർ റോബർട്ടോ വോൾപാറ്റോയുടെ മിന്നൽ സേവുകളും മുംബൈയുടെ രക്ഷയ്ക്കെത്തി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി മുംബൈ ബോക്സിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടർച്ചയായി മൂന്നു കോർണറുകൾ നേടിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. ഫലം, സീസണിലെ ആദ്യ തോൽവിയോടെ നോർത്ത് ഈസ്റ്റിന് എവേ മൈതാനത്ത് അരങ്ങേറ്റം.