നഴ്സറി സ്കൂളുകൾ മുളച്ചുപൊങ്ങുംമുൻപു നിലത്തെഴുത്തുകളരികളിൽ പോയിരുന്ന കാലം. കളരി ആശാനാണ് അന്നു ഹീറോ. ആശാനെ എവിടെവച്ചുകണ്ടാലും ‘ആശാനേ വന്ദനം’ എന്നു പറഞ്ഞായിരുന്നു ശീലം. ഇന്നിപ്പോൾ, ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാനായ സ്റ്റീവ് കോപ്പലിനെ കാണുമ്പോൾ അതുപോലൊരു വന്ദനം പറയാൻ തോന്നുന്നു. ഒരിക്കലും പ്രസന്നനായി കണ്ടിട്ടില്ല ഈ ഗുരുഭൂതനെ. പക്ഷേ, ഒരിക്കലും നിരാശനായും കാണാറില്ല. ദേഷ്യമില്ല. ടെൻഷൻ എന്ന വാക്കു കേട്ടിട്ടേ ഇല്ലെന്നു തോന്നുന്നു. ഗോളടിച്ചാലും ഗോൾ വഴങ്ങിയാലും ആശാനു കുലുക്കമില്ല. ‘മലകളിളകിലും മഹാജനാനാം മനമിളകാ’ എന്നുണ്ടല്ലോ. ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല’ എന്നു വേണമെങ്കിലും പറയാം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച സന്യാസിയുടെ മട്ട്.
ആ സിദ്ധിയിലൂടെ ബ്ലാസ്റ്റേഴ്സിനെ, എതിരാളികളെ ജയിക്കുന്ന സംഘമാക്കാൻ കോപ്പലിനു കഴിയുന്നു. താഴേപ്പടിയിൽനിന്നു സെമിവരെ അവരെ എത്തിച്ചില്ലേ? ഇനിയെല്ലാം അവരുടെ മിടുക്കുപോലെവരും. ഇംഗ്ലിഷ് ഫുട്ബോളിൽ, എടുത്തുപറയാൻ പോന്ന ഒരു കളിക്കാരൻപോലുമില്ലാതിരുന്ന ക്രിസ്റ്റൽ പാലസിനെയും റെഡിങ്ങിനെയും ഒന്നാം ഡിവിഷനിലേക്കു കയറ്റിക്കൊണ്ടുവന്നകക്ഷിയല്ലേ? ഇതും ഇതിനപ്പുറവും നടക്കും.
സൈഡ് ലൈനിലൂടെ വെരുകിനെപ്പോലെ പാഞ്ഞുനടക്കുകയും ഇടതടവില്ലാതെ അട്ടഹസിക്കുകയും ചെയ്യുന്ന സീക്കോയുടെയും റഫറിയുടെ ശാസന കേൾക്കുന്നതു ശീലമാക്കിയ ഹബാസിന്റെയും പ്രകടനങ്ങളുമായി ചേർത്തു കോപ്പലിനെ വിലയിരുത്താൻ സുഖമുണ്ട്. അവസാനം, തൂണും ചാരി നിന്നവൻ പെണ്ണുംകൊണ്ടു പോകുന്ന സ്ഥിതിയിലേക്കായിക്കൂടെന്നില്ല കാര്യങ്ങളുടെ പോക്ക്. എപ്പോഴും ഡഗ്ഔട്ടിൽ തൂണുംചാരിയാണല്ലോ കോപ്പലിന്റെ നിൽപും. എവിടെനിന്നാണാവോ ഈ തന്ത്രങ്ങളുടെ വരവ്..! ഒരു കാര്യം ഉറപ്പ്. ഈ ആശാനാണ് ഐഎസ്എല്ലിന്റെ മൂന്നാം പതിപ്പിലെ സൂപ്പർ സ്റ്റാർ.
പഴയ തടിക്കെട്ടിടങ്ങൾ പൊളിച്ചു വീണ്ടും പണിയുമ്പോൾ ഓരോപലകയും നമ്പരിട്ട് അടുക്കുകയാണല്ലോ പതിവ്. എന്നാൽ, ഇതൊന്നും കൂടാതെ ഏറെ നേരത്തെ, ചിലപ്പോൾ ദിവസങ്ങൾ നീളുന്ന, നിരീക്ഷണത്തിനുശേഷം കെട്ടിടം പൊളിച്ച് അണുവിടമാറ്റമില്ലാതെ വീണ്ടും പണിതുകൂട്ടുന്ന ചില തച്ചുശാസ്ത്ര വിദഗ്ധരുണ്ട്. ഓരോപലകയുടെ സ്ഥാനവും അതിന്റെ ബന്ധവും അവരുടെ മനസ്സിലുണ്ടാകും. ബോർഡില്ലാതെ മനസ്സുകൊണ്ടുമാത്രം ചതുരംഗം കളിക്കുന്ന വിദഗ്ധൻമാരേക്കുറിച്ചും കേട്ടിട്ടുണ്ട്. അതിനൊക്കെ ചില കണക്കും കൃത്യതയുമൊക്കെയുണ്ട്.
പക്ഷേ, ഫുട്ബോൾ കളത്തിലെ കളിക്കാരുടെ നീക്കങ്ങൾക്ക് അതില്ലല്ലോ. ആ നീക്കങ്ങൾ കൃത്യമായി മനസ്സിൽക്കുറിച്ച് അതു വിലയിരുത്തി മറുമരുന്നു കണ്ടെത്തുന്ന കോപ്പലിനെ സമ്മതിക്കേണ്ടേ? ഇന്ത്യൻ പരിശീലകരായ ഗുലാം പാഷയും അമൽ ദത്തയുമൊക്കെ ഇത്തരം നിശ്ശബ്ദരായ കോച്ചുകളായിരുന്നു. കളിയിലെ ഓരോനീക്കവും അവർ കയ്യിലെ ബുക്കിൽ വരകുറികളായി കുറിച്ചിടുന്നതു കാണാം. കളികഴിയുമ്പോൾ, ഓരോ കളിക്കാരന്റേയും നീക്കങ്ങൾ മുഴുവൻ അവരുടെ ബുക്കിലുണ്ടാവും. സൈമൺ സുന്ദരരാജ് ആണെങ്കിൽ എതിർ ടീമിന്റെ കളി നേരത്തേതന്നെ കണ്ട് കൃത്യമായി വിലയിരുത്തി അതിനനുസരിച്ചുള്ള ടീം തയാറാക്കും.
പക്ഷേ, കോപ്പലിന്റെ ബുക്ക് മനസ്സാണ്. തൂലിക കണ്ണുകളും. വിഐപികളെ അനുഗമിക്കുന്ന കമാൻഡോകളുടേതുപോലെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ കണ്ണുകൾ, കാണേണ്ടതൊക്കെ കാണും. കൃത്യമായി വിലയിരുത്തുകയും ചെയ്യും. എതിരാളിയുടെ കോട്ടയിലെ, സൂചികടക്കുന്ന വിള്ളലിലൂടെ തൂമ്പാകടത്താനുള്ള തന്ത്രമാണു തലയിൽ ഉരുത്തിരിയുന്നത്. ഒപ്പം, സ്വന്തം ടീമിന്റെ പ്രതിരോധത്തിലെ വിടവുകൾ അടയ്ക്കാനുള്ള ചാന്തും റെഡിയായിരിക്കും.
ഇടവേളയിലെ അഞ്ചോ ആറോ മിനിറ്റു മതി ആശാന് അതൊക്കെ കളിക്കാരിലേക്കു പകരാൻ. വെറുതെയാണോ ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ മിക്കപ്പോഴും വീഴുന്നതു രണ്ടാം പകുതിയിലാകുന്നത്? ഇന്ന് ആ രണ്ടാം പകുതി ഒന്നുകൂടി കാണാൻ ആരാധകർക്കു കൊതിയാവുന്നുണ്ടാവും. സത്യം പറഞ്ഞാൽ ബ്ലാസ്റ്റേഴ്സ് മുംബൈയെ നേരിടുന്നത് ഒരിക്കൽക്കൂടി കണ്ടാൽ കൊള്ളാമെന്നുണ്ട്. അഞ്ചു ഗോളടിച്ചു ബ്ലാസ്റ്റേഴ്സിനെ തകർത്ത മുംബൈയെ ആശാൻ എങ്ങനെ പഠിച്ചെടുത്തെന്നും അതിന്റെ മറുമരുന്ന് എന്തെന്നും അപ്പോൾ കാണാമായിരുന്നു.