ന്യൂഡൽഹി ∙ പ്രഥമ ഐഎസ്എൽ സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ കണ്ണീരു കുടിപ്പിച്ചയാളാണ് കൊൽക്കത്തക്കാരൻ മുഹമ്മദ് റഫീഖ്. അന്ന് ഫൈനലിന്റെ ഇൻജുറി ടൈമിലാണ്
റഫീഖ് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ പന്തെത്തിച്ച് ആരാധകരുടെ ഹൃദയം തകർത്തത്. അതേ റഫീഖ് തന്നെ ഇന്നലെ പെനൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന്റെ വിജയശിൽപിയായി. ഷൂട്ടൗട്ടിലെ നാലാം കിക്ക് റഫീഖ് വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സിനു 3–0 ജയം. ഒരു തരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള പ്രായശ്ചിത്തം. പകരക്കാരനായിറങ്ങി വിജയശിൽപിയാവുക എന്ന നേട്ടം റഫീഖ് ഇന്നലെയും ആവർത്തിച്ചു. മുഹമ്മദ് റാഫിയെ പിൻവലിച്ചാണ് കോച്ച് കോപ്പൽ റഫീഖിനെ ഇറക്കിയത്.
2014ൽ വിജയഗോൾ നേടുന്നതു വരെ കൊൽക്കത്ത ടീമിലെ ചീത്തകുട്ടിയായിരുന്നു റഫീഖ്. പ്രാഥമിക റൗണ്ടിൽ പരിശീലനത്തിൽ പങ്കെടുക്കാതെ മുങ്ങിയതിന് റഫീഖിനെ ഒരുതവണ ടീം അധികൃതർ താക്കീതുചെയ്‌തു വിട്ടിരുന്നു. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെതിരെയുള്ള മൽസരത്തിനു മുന്നോടിയായി ബെംഗളൂരുവിലേക്കായിരുന്നു റഫീഖിന്റെ മുങ്ങൽ; അതും വേറൊരു ടൂർണമെന്റിൽ പങ്കെടുക്കുന്നതിന്. റഫീഖിന്റെ സ്‌ഥാനം അപ്പോൾത്തന്നെ തെറിക്കേണ്ടതായിരുന്നു. പക്ഷേ, അന്ന് കോച്ച് അന്റോണിയോ ഹബാസിനു റഫീഖിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു.
ഇത്തവണ ബ്ലാസ്റ്റേഴ്സിനായി ആദ്യ മൽസരങ്ങളിൽ സ്ഥിരമായി കളിച്ചെങ്കിലും പിന്നീട് സി.കെ വിനീതും റിനോ ആന്റോയും എത്തിയതോടെ റഫീഖിന്റെ സ്ഥാനം റിസർവ് ബെഞ്ചിലായി. എന്നാൽ നിർണായ മൽസരത്തിൽ, നിർണായക ഗോൾ നേടാനുള്ള നിയോഗം റഫീഖിനു തന്നെ.