കൊച്ചി ∙ ആരോൺ ഹ്യൂസേ നീ പോകരുത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ പറഞ്ഞുപോകുന്നത്. ഇതായിരിക്കും. പ്രതിരോധത്തിൽ തലയെടുപ്പോടെ ഈ വടക്കൻ അയർലൻഡുകാരൻ ഉള്ളത് ഒരു ആശ്വാസമാണ്. ഇന്നലെ ആ ആശ്വാസത്തിനു ഗോളിന്റെ കൂടി കയ്യൊപ്പു ചാർത്തിയതോടെ കേരളം നെഞ്ചും വിരിച്ചു പറഞ്ഞു. ദാ കാണ്. ഞങ്ങളുടെ മാർക്വീ താരം. ഞങ്ങളുടെ നായകൻ. പിന്നിൽ നിന്നു കളി മെനയാൻ മാത്രമല്ല മുന്നിലേക്കെത്തി അപകടം വിതയ്ക്കാനും അറിയാവുന്ന പോരാളി.
പ്രതിരോധത്തിൽ ഹ്യൂസ് ഇല്ലാതെ പോയപ്പോഴൊക്കെ കേരളം പതറിയിട്ടുണ്ട്. കഴിഞ്ഞ കളിയിൽ മുംബൈ സിറ്റിക്ക് എതിരെ അഞ്ചു ഗോൾ വഴങ്ങിയ തോൽവി അതിലൊന്നു മാത്രം. എതിരാളികൾ എത്ര വലിയ പടക്കോപ്പുമായെത്തിയാലും അചഞ്ചലനായി പ്രതിരോധക്കോട്ടയൊരുക്കാൻ ഹ്യൂസുണ്ടെങ്കിൽ ഒരു ധൈര്യമാണ്. കഴിഞ്ഞ കളിയിൽ ഡിയേഗോ ഫോർലാൻ ഒരു പുള്ളിമാനെപ്പോലെ കേരള നിരയിലേക്കു കുതിച്ചെത്തിയപ്പോൾ ആരാധകർ നെഞ്ചത്തു കൈവച്ചു പറഞ്ഞുപോയിക്കാണും– ഹ്യൂസേ നീയുണ്ടായിരുന്നെങ്കിൽ.
കളത്തിൽ വളരെ മാന്യനായ ഈ പോരാളി പ്രായം തളർത്താത്ത കളിയുമായാണു കളം നിറയുന്നത്. 37 വയസ് പ്രായം ഒരു പ്രതിരോധ താരത്തെ സംബന്ധിച്ച് കൂടുതലാണ്. എന്നാൽ ഇപ്പോഴും വടക്കൻ അയർലൻഡ് ടീമിന്റെ ഭാഗമായ ഹ്യൂസ് ആ ധാരണകൾ തിരുത്തിയെഴുതുന്നു. ശ്രദ്ധാലുവായി ഗ്രൗണ്ടിലെ ഓരോ നീക്കങ്ങളും നോക്കിക്കാണുന്ന ഹ്യൂസ് സാഹചര്യങ്ങൾക്കനുസരിച്ചു പെട്ടെന്നു മാറാൻ സാധിക്കുന്ന കളിക്കാരനുമാണ്. യൂറോ കപ്പിൽ വടക്കൻ അയർലൻഡിനു വേണ്ടി കളിച്ച ശേഷമാണു ഹ്യൂസ് മാർക്വീ താരമായി കേരളത്തിലെത്തുന്നത്.