ബ്ളാസ്റ്റേഴ്സിന്റെ കളികാണാൻ ടീം ഉടമ സച്ചിൻ തെൻഡുൽക്കർ ഉൾപ്പടെ വി.ഐ.പികളുടെ വൻപടയാണ് കലൂർ സ്റ്റേഡിയത്തിൽ എത്തിയത്. അതേസമയം കളികാണാൻ കൊച്ചിയിലെ സ്റ്റേഡിയത്തിൽ എത്തിയത് അരലക്ഷം പേരാണ്. ബ്ളാസ്റ്റേഴ്സ് നിരാശപ്പെടുത്തിയെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കളികാണാൻ ആദ്യമെത്തിയത് സച്ചിൻ. ഒപ്പം ടീം ഉടമകളിൽ ഒരാളായ ചിരഞ്ജീവിയും. കരിങ്കൊടി ഭീഷണിയുടെ നിഴലിൽ പൊലീസ് തീർത്ത സുരക്ഷാവലയത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വരവ്. പത്നി കമലയും ഒപ്പമെത്തി. കായികമന്ത്രി ഇ.പി.ജയരാജനും അഡ്വക്കറ്റ് ജനറൽ സി.പി.സുധാകർ പ്രസാദും തൊട്ടുപിന്നാലെ എത്തി. ഒന്നാം പകുതിയുടെ ഇടവേളയിൽ ആരാധകർക്ക് ആവേശമായി സച്ചിൻ മൈതാനത്തിറങ്ങി.
ബ്ളാസ്റ്റേഴ്സിന്റെ യൂത്ത് അംബാസഡർ നിവിൻപോളിയും വി.ഐ.പി ഗാലറിയിൽ സജീവമായിരുന്നു. തോൽവി ഉറപ്പായതോടെ പ്രതികരണത്തിന് നിൽക്കാതെ സച്ചിൻ മടങ്ങി. ടീം മടങ്ങിവരുമെന്ന് ശുഭപ്രതീക്ഷ കൈവിടാതെ നിവിൻപോളിയുടെ കമന്റ്. എന്നാൽ ആരാധകർ തീർത്തും നിരാശരായിരുന്നു. പോരായ്മകൾ എണ്ണിപറഞ്ഞാണ് പലരും സ്റ്റേഡിയം വിട്ടത്.