കെ.മുരളീധരന് ഇത് തിരിച്ചറിവുകളുടെ കാലമാണെന്ന് തോന്നുന്നു. പാര്‍ട്ടി പ്രത്യേകിച്ച് സര്‍ക്കാരിനെതിരെ കാര്യമായിട്ടൊന്നും തിരിയാത്ത സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിക്കെതിരെ തിരിഞ്ഞാല്‍ മാത്രമേ വാര്‍ത്തയില്‍ വരൂ എന്ന ഒന്നാന്തരം തിരിച്ചറിവ് ഒന്ന്. രണ്ടാമതായി ദൃശ്യമാധ്യമങ്ങളില്‍ തന്റെ സ്ഥാനം ഏത് പരിപാടിയിലാണെന്നും തന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് എന്താണെന്നുമുള്ള മറ്റൊരു തിരിച്ചറിവ്. ഇതൊക്കെ വിളിച്ചുപറഞ്ഞാല്‍ തന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ പറ്റുമെന്ന മറ്റൊരു തിരിച്ചറിവാണ് മൂന്നാമത്തേത്.
കോണ്‍ഗ്രസിലെ അധികാര കസേരകള്‍ ചില ക്വാട്ടകള്‍ക്ക് വിധേയമാണല്ലോ. വീതംവയ്പ് ഗ്രൂപ്പ് ക്വാട്ടയാണ് അതില്‍ പൊതുവായുള്ളത്. കെപിസിസി അധ്യക്ഷനായി വി.എം.സുധീരന്‍ വന്നതില്‍ പിന്നെ ആദര്‍ശക്വാട്ട എന്നൊരു ക്വാട്ടകൂടി ഉണ്ടായിട്ടുണ്ട്. ഇതൊന്നുമല്ലാതെ മെറിറ്റ് ക്വാട്ട എന്നൊന്ന് പാര്‍ട്ടിക്കകത്ത് ഇല്ലാത്തതിന്റെ ഫലമാണ് ഈ കാണുന്നതെല്ലാം.
സിപിഎമ്മിനെതിരെ കവാത്ത് മറക്കുന്നു എന്നാണല്ലോ മുരളിയുടെ ആക്ഷേപം. അല്ലെങ്കിലും ഈ മുരളീധരന്‍ ഉള്‍പ്പെടുന്നവരല്ലേ പ്രതിപക്ഷം? പറയുന്നത് കേട്ടാല്‍ തോന്നും താനെന്തോ ഇതിനൊക്കെ അതീതനായ മറ്റൊരാളാണ് എന്ന്. സിപിഎം തന്നെ ഭരണപക്ഷവും പ്രതിപക്ഷവും ആണെന്ന് പറയുമ്പോള്‍ മുരളീധരനെങ്കിലും സിപിഎമ്മിനെ അല്ലെങ്കില്‍ സര്‍ക്കാരിനെ നാലുപറഞ്ഞായിരുന്നു ആളാവേണ്ടിയിരുന്നത്. ഇതിപ്പോ ആളാവാന്‍ സ്വന്തം പാര്‍ട്ടിയെ പറയേണ്ടിയും വന്നു. അപ്പോ ആരാ ശരിക്കും ഇതിനൊക്കെ ഉത്തരവാദി? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒട്ടേറെയുണ്ട്.
ചാനല്‍ ചര്‍ച്ചക്കാരെ പറഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവിന് അടങ്ങിയിരിക്കാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ ഇനിമുതല്‍ മുരളീധരനെ ചര്‍ച്ച സ്പെഷലിസ്റ്റായി പാര്‍ട്ടി പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വെറുതെയിരിക്കില്ല.
പണ്ട് ലീഡര്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്ന കാലം. കരുണാകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കും താല്‍പര്യക്കുറവില്ല. അന്ന് മുരളീധരനെക്കൂടി തിരിച്ചെടുക്കുന്നതിനെക്കുറിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞ ഒരു കാര്യം ഒന്നോര്‍മിപ്പിക്കുകയാണ്. അതായത്, മസാല ദോശ വാങ്ങുമ്പോള്‍ അതിന്റെ കൂടെ നമുക്ക് വടകിട്ടാറുണ്ടല്ലോ, അതുപോലെ കരുതിയാല്‍ മതിയെന്ന്. ഇപ്പോഴും മുരളീധരനെ രാജ്മോഹന്‍ ഒരു ഉഴുന്നുവടയായിട്ട് മാത്രമേ കരുതുന്നുള്ളു എന്നു തോന്നുന്നു.