സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഒരു പരിപാടി നടന്നു. സംഗതി രാജ്യാന്തരപരിപാടിയായിരുന്നു. അതായത് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്, ഇടത് പാര്‍ട്ടികളുടെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സെമിനാര്‍. എന്നുവച്ചാല്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക വഴിത്താരകളും നവലിബറല്‍ ഫാസിസ്റ്റ് കാലഘട്ടത്തിലെ അടവുനയങ്ങളെയും കുറിച്ചായിരുന്നു ചര്‍ച്ച. സിപിഎമ്മില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ ബുദ്ധിജീവിയായ എം.എ. ബേബിയ്ക്കായിരുന്നു സംഘാടന ചുമതല. ഗസല്‍ മുതല്‍ ഗാസവരെയും ക്രിക്കറ്റ് മുതല്‍ കളരി വരെയും പച്ചവെള്ളംപോലെ അറിയാവുന്ന ആളെന്ന നിലയ്ക്കാണ് ബേബി സഖാവിനെ പാര്‍ട്ടി ഈ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചത്.
പാട്ട് കേട്ടല്ലോ. ഇതിനെ ഈ സെമിനാറിന്‍റെ പ്രാര്‍ഥനാ ഗീതം എന്നൊക്കെവേണമെങ്കില്‍ പറയാം. ഭാഷ ഒരു പ്രശ്നമല്ല. സാര്‍വദേശീയ സോഷ്യലിസം സംസാരിക്കുന്ന വേദിയില്‍ ഭാഷ എങ്ങനെയാണ് പ്രശ്നമാവുക. ഏതായാലും സീതാറാം യെച്ചൂരിക്ക് ഈ പാട്ട് കേട്ട് മുമ്പ് ചെറിയൊരു പരിചയമുള്ളതുകൊണ്ടാണ് പകുതിക്ക് വച്ച് മുഷ്ടി ചുരുട്ടി ഉയര്‍ത്താനെങ്കിലും പറ്റിയത്. യെച്ചൂരിയുണ്ടായത് ഭാഗ്യം. ബാക്കിയുള്ളവരൊക്കെ ഭാഷ അറിയാത്ത നാട്ടിലെ ജംക്ഷനില്‍ പെട്ടതുപൊലെയായിരുന്നു.
ദൃശ്യങ്ങള്‍ കണ്ടാല്‍ ഒരുകാര്യം പിടികിട്ടും. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു രാജ്യാന്തര സെമിനാര്‍ ക്ലാസിലെ പ്രധാന തല്ലുകൊള്ളി. യെച്ചൂരി ക്ലാസ് എടുക്കുമ്പോള്‍ പിണറായിയെ തോണ്ടി മിണ്ടിക്കൊണ്ടിരിക്കും. ഇനി പിണറായി സഖാവ് സംസാരിക്കുമ്പോള്‍ ആരെ തോണ്ടിക്കൊണ്ടാണ് മിണ്ടുന്നതെന്ന് നോക്കാം. ഇത്രയും കുസൃതി ഉള്ളിലൊളിപ്പിച്ചു നടക്കുകയായിരുന്നു കോടിയേരി സഖാവെന്ന് നമ്മളാരും കരുതിയതല്ല.
ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ സഖാക്കള്‍ക്ക് എന്തുകൊണ്ടും കോടിയേരിയെ കണ്ട് പഠിച്ച് അവരവരുടെ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റ വൈകല്യം എന്തുകൊണ്ടും തിരുത്താവുന്നതാണ്. കോടിയേരിയാണ് പുതിയ കാലത്തിന്റെ സഖാവ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍ എങ്ങനെയാവണം സംസ്ഥാനസെക്രട്ടറിയുമായി സൗഹൃദം കാത്തുസൂക്ഷിക്കേണ്ടത് എന്നതിനും മികച്ച മാതൃകയും അവര്‍ കണ്ടുകാണും.