ജി.സുധാകരന്‍ കവിയാണ്. ലോകമൊട്ടാകെ അറിപ്പെടുന്ന കവി. ഇന്ത്യന്‍ സാഹിത്യനഭസ്സിലെ പൊന്‍നക്ഷത്രം. ഉരുകുന്ന കണ്ണുനീര്‍ ശിലതന്റെ മൂര്‍ധാവില്‍ ഒരു ചുംബനം നല്‍കി നില്‍ക്കേ, ഒരു തുള്ളി മിഴിനീരു വീഴ്ത്തുന്നു ഞാനെന്റെ ഹൃദയാനുരാഗം വിതുമ്പാന്‍ എന്നാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ എഴുതിയത്. കണ്ണീര്‍ ശില എന്നാണ് കവിതയുടെ പേര്. സംഗതി കൊള്ളാം. പക്ഷെ, ആര്‍ദ്രമാനസം ഇന്ന് ക്ഷുഭിതമായിരുന്നു. കാരണം ചെറുതാണ്. ചാനലിന് നേരെ അക്രമം നടന്നു. സുധാകരനെ കണ്ടകൂട്ടത്തില്‍ പത്രക്കാര്‍ കേറി ചോദിച്ചു. കൂട്ടത്തില്‍ പാവം തോമസ് ചാണ്ടിയുടെ പേര് പറഞ്ഞുപോയി. സുധാകരന്‍ പൊട്ടിത്തെറിച്ചു. ഒരു മന്ത്രിയോട് ചോദിക്കാവുന്ന ചോദ്യങ്ങളാണോ ഇത്.
ഓ. അതിനൊക്കെ ഇനി കാലമെത്ര പിടിക്കും സഖാവേ. സത്യം അറിയാമെങ്കില്‍ അതു പറഞ്ഞാട്ടെ. നല്ല മഴയത്ത് ഇങ്ങനെ ചൂടായിട്ട് ഒരു കാര്യവുമില്ല. ആലപ്പുഴയില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രത്യേകിച്ച് താങ്കളോട് ചോദിക്കും. അതില്‍ ചിലപ്പോ തോമസ് ചാണ്ടിയെകുറിച്ചും ഉണ്ടാവും. പിന്നെ മന്ത്രിയോട് ഇന്നതേ ചോദിക്കാവൂ എന്നൊക്കെ പറയുന്നത് അങ്ങനെ അംഗീകരിച്ചുതരാന്‍ പറ്റില്ല. കൂടെ ഇരിക്കുന്നയാള്‍ക്ക് രാപ്പനി ഉണ്ടോ എന്നറിയാന്‍ കൂടെയിരിക്കുന്ന മന്ത്രിയോട് ചോദിക്കുന്നതില്‍ ഒരുതെറ്റുമില്ല.
അപ്പോ അതാണ് കാര്യം. മിനിസ്റ്ററായതുകൊണ്ട് പറയാന്‍ പറ്റില്ല എന്ന്. ഈ മന്ത്രിക്കുപ്പായമിട്ട് ആലപ്പുഴയിലെ തനി സഖാവായിരുന്നെങ്കില്‍ അല്‍പം കടന്നുപറഞ്ഞേനെ എന്ന്. സുധാകരന്‍ മന്ത്രിയായത് തോമസ് ചാണ്ടിയുടെ ഭാഗ്യം. സുധാകരന്‍ സഖാവിന്റെ ഈ ചൂടാകുന്ന സ്വഭാവം തണുപ്പിക്കാന്‍ ഒരു മാര്‍ഗം പറയാം. നമ്മുടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ പോയി കാണുക. ഉറക്കത്തിലാണെങ്കിലും പത്രക്കാരുടെ ചോദ്യം കേട്ടാല്‍ ചാടിയെഴുന്നേല്‍ക്കും. ചൂടാകുന്ന പ്രശ്നമേയില്ല. കണ്ട് പഠിച്ചോണം.
കണ്ടില്ലേ ആചിരിയും കളിയുമൊക്കെ കണ്ടാല്‍ പറയോ നമ്മള്‍ ആദ്യം കണ്ട, നന്നായി ചൂടായ ആ സുധാകരനാണ് ഈ സുധാകരനെന്ന്. പറയില്ല. പക്ഷെ, പരിശീലനംകൊണ്ടൊന്നും തന്നെ മാറ്റാനാവില്ലെന്ന് ജി.സുധാകരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തെളിയിച്ചു. അതും മറ്റൊരു പരിശീലനത്തിന്റെ പേരില്‍. സ്ഥലം ഫോര്‍ട്ട് കൊച്ചി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള പരിശീലനനഗ്രൗണ്ടൊരുക്കുന്നത്. കണ്ട് ബോധിച്ച് പോകാന്‍ വന്നതാണ് മന്ത്രി. ഒപ്പമുണ്ടായിരുന്നവര്‍ക്ക് കിട്ടി ബോധിച്ചത് മിച്ചം.