മലപ്പുറം ലോക് സഭ ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് കെ.എം.മാണി കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാന്‍ എത്തിയിരുന്നു. യുഡിഎഫ് വിട്ടശേഷമുള്ള സമാഗമങ്ങള്‍ അന്നായിരുന്നു. ഇതിപ്പോ വേങ്ങര വന്നപ്പോ മാണിസാര്‍ വീണ്ടും വരുന്നുണ്ട്. മലപ്പുറത്ത് ഒരു ഓട്ടോറിക്ഷ വിളിച്ചാല്‍ അതില്‍ കൊള്ളാവുന്ന അത്രപോലും കേരള കോണ്‍ഗ്രസുകാര്‍ ഇല്ലെങ്കിലും മാണിസാര്‍ വേങ്ങരയിലെത്തും. കാരണം അതുവഴി യുഡിഎഫിലേക്കുള്ള റോഡുമാര്‍ഗത്തിലുള്ള യാത്ര മുമ്പത്തേക്കാളും മാണിസാറിനിപ്പോ അനിവാര്യമാണ്.
ക്ഷണനം അല്ല. ക്ഷണം. ക്ഷണനം എന്നായാല്‍ കൊലപാതകം ആയിപ്പോവും. അതെന്തായാലും മാണിസാറോട് ആരും ചെയ്യാന്‍ വഴിയില്ല. ഈ ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി മാണിസാര്‍, പഴയ ത്രിമൂര്‍ത്തികളാ. ഒരാളാണെങ്കില്‍ ഇപ്പോ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാനില്ലെന്നും പറഞ്ഞ് നടക്കാണ്. ഒരാള്‍ ചുമ്മാ ബോറടിച്ചിട്ട് മുന്നണിയേ വിട്ടുപോയി. മറ്റൊരാള്‍ ഒരു ചെയ്ഞ്ചിന് ഡല്‍ഹിക്കും പോയി. എന്നുവച്ച് സൗഹൃദം മറക്കാന്‍ പറ്റ്വോ. അങ്ങനെ അവര്‍ ഒന്നിക്കുകയാണ്.
ഇറങ്ങിപ്പോയവര്‍ തിരിച്ച് വരാന്‍ ആഗ്രഹിക്കുമ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു താത്വിക തലം തീര്‍ക്കും. അതൊരു അടവാണ്. അതോക്കെ കേട്ട് അണികള്‍ വരെ മൂക്കത്ത് വിരല്‍ വച്ച് ശരിയാണല്ലോ എന്നു തലയാട്ടും. യുഡിഎഫിലേക്കുള്ള മടക്കത്തെ തോണി തുഴയലുമായി ബന്ധപ്പെടുത്തി കാണാനാണ് മാണിസാറിന് ഇഷ്ടം. രണ്ടുപേര്‍ ഇരുന്ന് തുഴയുന്ന ഒരു തോണി. ഉമ്മന്‍ചാണ്ടി മുന്നിലിരിക്കും കെ.എം. മാണി പിറകിലുമിരിക്കും. ആ ഒരു തോണിയാത്രയുടെ മധുരസ്വപ്നങ്ങള്‍ വേട്ടയാടി തുടങ്ങിയെന്നാണ് മാണിസാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
സത്യത്തില്‍ അതൊന്നുമല്ല, ഇതുവരെ ഒരു പ്രതീക്ഷയിലായിരുന്നു. അത് ജോസ് മോന്‍ അങ്ങ് ഡല്‍ഹിയില്‍ മന്ത്രിക്കസേരയില്‍ ഇരിക്കുന്ന സ്വപ്നം. ആ സ്വപ്നത്തിന്റെ മേല്‍ ഇടിത്തീയായല്ലേ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഓരോ തള്ളും വന്നുപതിക്കുന്നത്. ഇതൊക്കെ കേട്ട് എത്രയെന്ന് വച്ച് ഈ ഇരിപ്പിരിക്കും. അപ്പോ പിന്നെ പഴയതൊക്കെ പറഞ്ഞത് ആരായാലും മറക്കും. കെ.എം.മാണി ആയാല്‍ പോലും.
മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് രമേശ് ചെന്നിത്തലവരെ മാണിസാറെ മാടിവിളിച്ചതാണ്. അന്ന് ചെന്നിത്തല വിളിച്ചതുകൊണ്ട് ഞാനില്ലേ എന്നാണ് പറഞ്ഞത്. ബാര്‍ കോഴ കേസൊക്കെ ചെന്നിത്തലയുടെ ബുദ്ധിയാണെന്ന് കേരള കോണ്‍ഗ്രസിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇനിയിപ്പം മാണിസാറിന്റെ തിരിച്ചുവരവും പുതിയ കെപിസിസി പ്രസിഡന്‍റും ഒക്കെയായി കോലാഹലമായിരിക്കും. ചെന്നിത്തല ഒന്ന് സൂക്ഷിക്കുന്നത് നന്നാവുമെന്ന് സാരം.