അങ്ങനെ ഭൗതികവാദവും ആത്മീയവാദവും ഒരു കൊടിക്ക് കീഴില്‍ അണിനിരക്കുന്ന സുന്ദരനിമിഷങ്ങള്‍ക്ക് കണ്ണൂര്‍ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി അങ്ങനെയാണ്. റെഡിവളണ്ടിയര്‍ മാര്‍ച്ച് നടത്തേണ്ടെന്ന് വച്ചിട്ടാണ്. ഇല്ലെങ്കില്‍ അതും ഇക്കൂട്ടത്തില്‍ ഒരു ഫ്ളോട്ടായി ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ഏതായാലും കമ്മ്യൂണിസ്റ്റ് കൃഷ്ണന്‍മാരും രാധമാരും അമ്പാടിമുക്കിലെ ചുറ്റിക അരിവാള്‍ നക്ഷത്രസ്തൂപത്തെ തൊട്ട് വണങ്ങി ഓടക്കുഴലൂതി. അതേ നേരത്ത് ദേവസ്വം ഭരിക്കുന്ന വിപ്ലവപാര്‍ട്ടി നേതാവ് കടകംപള്ളി സുരേന്ദ്രന്‍ കൃഷ്ണജയന്തിക്ക് നാഥനില്ലാതാവണ്ടല്ലോ എന്നുകരുതി ഗുരുവായൂരില്‍ തന്നെ ലാന്‍ഡും ചെയ്തു.
സത്യത്തില്‍ മാര്‍ക്സും ഏംഗല്‍സുമൊക്കെ പ്രഥമദൃഷ്്ട്യാ ഭൗതികവാദികളാണെന്നേയുള്ളു, ഉള്ളില്‍ മാനവകുലത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട് മൂലധനം എന്ന ഇതിഹാസം എഴുതിയവരാണ്. ആരാധനക്കായി ചുമര്‍ ചിത്രമായി തൂക്കാന്‍ ഇവരൊക്കെയുണ്ട്. അവരെ അവതാരമായോ പ്രവാവചകന്‍മാരായോ വേണ്ടവര്‍ക്ക് കാണാം. ദാസ് ക്യാപിറ്റലിനെ വിശുദ്ധഗ്രന്ഥമായികൂടി കണ്ടാല്‍ ആരെന്തുചോദിക്കാനാണ്. ഇത്രയൊക്കെ കൈയിലുള്ള സ്ഥിതിക്ക് ഭൗതികവാദത്തെ ആത്മീയതയുമായി മറിച്ച് ചിന്തിക്കാനാണോ പ്രയാസം. സഖാക്കള്‍ ആഘോഷിച്ചാട്ടെ.
സിപിഎം പുരോഗമനം പറയും. അന്ധവിശ്വാസത്തിനെതിരെ പ്രസംഗിക്കും. പക്ഷേ പ്രത്യയശാസ്ത്രത്തില്‍ വിശ്വിക്കുന്നതിനാല്‍ ഒരു വിശ്വാസം നേതാക്കള്‍ക്കും അണികള്‍ക്കും അനുഭാവികള്‍ക്കുമുണ്ട്. അതൊകൊണ്ട് അവരെ അവിശ്വാസികളായി കാണാണേ കഴിയില്ല. ഒന്നില്‍ വിശ്വസിക്കാന്‍ പോയാല്‍ മറ്റുവിശ്വാസങ്ങളെയും അംഗീകരിക്കേണ്ടിവരും. വിശ്വാസം ഏതര്‍ഥത്തിലും അന്ധമാണല്ലോ. അപ്പോ പിന്നെ ഇതൊക്കെ കണ്ട്
സംഘപരിവാറുകാര്‍ സന്തോഷിക്കുകയല്ല വേണ്ടത്. ഇതൊരുതരത്തില്‍ ഹൈജാക്കിങ് അല്ലേ. ഒന്നാമത് ഹൈന്ദവ ദൈവങ്ങളും ആഘോഷങ്ങളുമൊക്കെ നടത്താന്‍ നമ്മളിവിടെയുണ്ട്, നിങ്ങള്‍ വരണ്ട എന്നല്ലേ അവര്‍ പറയേണ്ടത്. എന്നിട്ട് ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ ഇതിനെ സ്വാഗതം ചെയ്യുക എന്നൊക്കെ വച്ചാല്‍ സൂക്ഷിക്കണം. വളഞ്ഞിട്ട് പിടിക്കാമെന്ന് കരുതിയിട്ടാവും.