കാത്തിരിപ്പിനു വിരാമമായി. ലാവലിന്‍ ഭൂതം വിട്ടൊഴിഞ്ഞ പിണറായി വിജയന്റെ ആദ്യ നിയമസഭാ ദിനമായിരുന്നു കഴിഞ്ഞുപോയത്. പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും ലാവലിന്‍ എന്നു മൊഴിയണേ എന്നു എ.കെ.ജി ഭവനിലെത്തി പ്രാര്‍ഥിച്ചാണെന്ന് തോന്നുന്നു പിണറായി സഭയില്‍ എത്തിയതുതന്നെ. പ്രതിപക്ഷം കാര്യമായി ഉന്നയിക്കാന്‍ ഉദ്ദേശിച്ചിരുന്നമില്ല. പക്ഷേ കെ.സി.ജോസഫിന്റെ വായില്‍ നിന്ന് അറിയാതെ വീണുപോയ ലാവലിനില്‍ പിണറായി വിജയന്‍റെ മുഖം മുമ്പെങ്ങുമില്ലാത്തവിധം പ്രകാശിച്ചു. ബാക്കി പ്രതിപക്ഷം അനുഭവിച്ചോളും.
കേരളത്തില്‍ വേട്ടയാടല്‍ എന്ന വാക്കിന് ഒരു നിലയും വിലയും ഉണ്ടാക്കിക്കൊടുത്തത് പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുമാണ്. അതുവരെ വേട്ടയാടല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിലരൊക്കെ കാട്ടിലൊക്കെ പോയി മൃഗങ്ങളെ വേട്ടയാടിവരുന്നതായിരുന്നു പലരുടേയും മനസില്‍ തെളിഞ്ഞിരുന്നത്. ലാവലിന്‍ കേസ് വന്നതോടെ നാട്ടിലെ സകലമാന കമ്മ്യൂണിസ്റ്റുകാരും ക്ഷമിക്കണം വി.എസ്. ഒഴികെ. പിന്നെ പാര്‍ട്ടി പത്രവും ഒടുക്കം പിണറായി വരെയും പറഞ്ഞത് തന്നെ വേട്ടയാടുകയാണ് എന്നായിരുന്നു. ലാവലിന്‍ ആട്ടക്കഥ അങ്ങനെ വേട്ടക്കഥയുമായി പരിണമിച്ചു.
പിണറായി സഖാവ് സഹിച്ചതെല്ലാം പാര്‍ട്ടിക്കുവേണ്ടിയാണ്. പാര്‍ട്ടിതന്നെ പിണറായി വിജയന്‍ എന്നാവുമ്പോള്‍ ആ സഹിക്കലിന് രസം ഒന്ന് കൂടുകയും ചെയ്യും. അല്ലെങ്കിലും സെക്രട്ടറിയായ കാലത്ത് പാര്‍ട്ടിയേതാ പിണറായി വിജയനേതാ എന്ന് വേര്‍തിരിച്ച് കാണാന്‍ പോലും പറ്റുമായിരുന്നോ? ഇല്ലേയില്ല. അപ്പോ പിന്നെ ആ സഹനമൊക്കെ പാര്‍ട്ടിക്ക് വേണ്ടിയായപ്പോള്‍ പാര്‍ട്ടിക്കാരെല്ലാം പിണറായിക്ക് വേണ്ടിയും സഹിച്ചു.
സത്യത്തില്‍ ഈ കോണ്‍ഗ്രസൊക്കെ വി.എസ്. അച്യുതാനന്ദനോട് കടപ്പെട്ടിരിക്കണം. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ കേസ് എന്നേ ഇല്ലാതാകുമായിരുന്നു. പിണറായി സഖാവിന്റെ മറുപടി ആര്‍ക്കാണെന്നും പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നും ഇല്ല. രമേശ് ചെന്നിത്തല അതുകൊണ്ടല്ലേ എല്ലാം ഒരു ചിരിയിലൊതുക്കി കേട്ടിരുന്നത്.
തീര്‍ന്നില്ല. ഇനിയും ഈ കേസ് ആ കേസ് എന്നൊന്നും പറഞ്ഞ് വരണ്ട എന്നുതന്നെയാണ് പിണറായി ഉദ്ദേശിച്ചത്. ആ പരിപ്പോന്നും ഇവിടെ ചെലവാകില്ലാന്ന്.