അമിത് ഷായെപ്പോലെയുള്ളവര്‍ രാജ്യസഭയിലേക്ക് വച്ചുപിടിക്കുന്ന്ന അതേ സമയത്ത് തന്നെ ഈ വരുന്നവര്‍ക്ക് കസേര ഒഴിഞ്ഞുകൊടുക്കണമല്ലോ. അതിന്റെ ഭാഗമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭ വിട്ടു. കാലാവധി തീര്‍ന്നതാണ് കാര്യം. മര്യാദയ്ക്ക് കാര്യങ്ങള്‍ പഠിച്ച് പ്രസംഗം കാച്ചുന്ന ആളായിരുന്നു. പാര്‍ട്ടിയിലെ ഒരുടീമിന് വല്യ താല്‍പര്യം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടി നയം ഉയര്‍ത്തിക്കാട്ടിയാണ് യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് പറഞ്ഞയക്കണ്ട എന്നൊരു തീരുമാനം ഉണ്ടായതുതന്നെ. പക്ഷേ രാജ്യസഭയ്ക്ക് സീതാറാം വേണ്ടപ്പെട്ടവനായിരുന്നു.
ഈ യാത്രയയപ്പ് എന്നതുതന്നെ മൊത്തം സങ്കടം ഉരുണ്ടുകൂടുന്ന ഒരുപരിപാടിയാണ്. അതിപ്പോ പത്താംക്ലാസ് പരീക്ഷയ്ക്ക് ശേഷം നടക്കുന്നതായായാലും രാജ്യപുനനിര്‍മാണത്തില്‍ പങ്കാളികളാവുന്ന ആളുകളായാലും കാര്യപരിപാടികള്‍ക്ക് ഒരു മാറ്റമൊന്നും ഇല്ല. കുറെ പേര്‍ പിരിഞ്ഞപോവുന്നതിനെ പുകഴ്ത്തും. ആള് സംഭവമായിരുന്നുവെന്നും തീരാനഷ്ടമാണെന്നൊക്കെ വച്ച് കാച്ചും. ചിലര്‍ വാക്കുകള്‍ പോലും പൂര്‍ത്തിയാക്കാതെ കരയും. ഇനി മറുപടി പ്രസംഗത്തിലാണെങ്കിലോ കരച്ചില്‍ മസ്റ്റാണ്. അതിനി ചോരചാലുകള്‍ നീന്തിക്കടന്ന് വന്നവനാണെങ്കിലും ശരി കണ്ണുനിറയാന്‍ വലിയ താമസം വേണ്ട. അടുത്തിരിക്കുന്നവന്‍ ഒന്ന് വിതുമ്പിയാല്‍ മതി.
യെച്ചൂരിക്ക് ഇപ്പോഴും താന്‍ എന്തുകൊണ്ടാണ് വീണ്ടും രാജ്യസഭയില്‍ തുടരാന്‍ സാധിക്കാത്തതെന്ന് ഉള്ളുകൊണ്ട് വ്യക്തമായിട്ടില്ല. ഒരു കണക്കിന് നന്നായി. കോണ്‍ഗ്രസിന്റെ സഹായത്തോടെ ബംഗാളില്‍ നിന്ന് രാജ്യസഭയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്ലാനൊക്കെ ആയതായിരുന്നു. പിന്നെ ഈ കേരളത്തിലെ ഡിവൈഎഫ്ഐക്കാരുടെ ക്യാപിറ്റല്‍ പണിഷ്മെന്റ് നേരിടേണ്ടിവരുമെന്നോര്‍ത്താണ് ഇതൊക്കെ വേണ്ടെന്ന് വച്ചത്. ഇത്തരം പണിഷ്മെന്റിന് വിധേയനാക്കാന്‍ ഡിഫിക്കാര്‍ ആദ്യം തിരഞ്ഞെടുത്ത് ആളുണ്ടല്ലോ. വി.എസ് അച്യുതാനന്ദന്‍, അങ്ങേര് മാത്രമാണ് യെച്ചൂരി വീണ്ടും രാജ്യസഭയില്‍ ഇരുന്നുകാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്.
കുടുംബം ശരില്ല, അതന്നെ. അതുകൊണ്ടെന്താ മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ കൊമ്പുകോര്‍ക്കുന്ന ഒരാള്‍ ഇല്ലാതായി എന്ന് മിച്ചം. പാര്‍ട്ടി നയമാണോ ഫാസിസത്തിനെതിരെയുള്ള പോരാട്ടമാണോ ആദ്യം വേണ്ടതെന്ന് സിപിഎം മുന്‍ഗണനാ പട്ടിക പുറത്തിറക്കണം. എസ്.പിയുടെ രാജ്യസഭാംഗവും യെച്ചൂരിയുടെ സഹഇരിപ്പുകാരനുമായ രാം ഗോപാല്‍ യാദവ് വരെ അത് ചോദിച്ചുതുടങ്ങീയിട്ടുണ്ട്.