എല്ലാകാലത്തും എല്ലാവരേയും ഒരുപോലെ പറ്റിക്കാമെന്ന് കരുതാന്‍ പാടില്ലാന്ന് പണ്ടുള്ളവര്‍ പറയും. ചിലപ്പോ എല്‍.കെ.അദ്വാനിയൊക്കെ അമിത് ഷായോടും മോദിയോടുമൊക്കെ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവാനാണ് സാധ്യത. പക്ഷേ പറഞ്ഞാല്‍ കേട്ടു ശീലമില്ലാത്തവരല്ലേ. ആജ്ഞാപിച്ചേ ശീലമുള്ളു. അങ്ങനെ വരുമ്പോള്‍ അവര്‍ തന്നെ കുഴിക്കുന്ന കുഴിയില്‍ വീഴുന്നതും കാത്തിരിക്കാനേ നിര്‍വാഹമുള്ളു. ഗുജറാത്ത് രാജ്യസഭാ സീറ്റിലെ തിരഞ്ഞെടുപ്പ് ഫലവും കാത്ത് അമിത് ഷാ നട്ടപ്പാതിരയ്ക്ക് കുത്തിയിരുന്നതും അത്തരമൊരു കാത്തിരിപ്പിന്റെ മറുവശവുമാണ്. എന്നുവച്ചാല്‍ ചാണക്യതന്ത്രം ചാണകതന്ത്രമായി എന്നുമാത്രം. ആദ്യം കഥ കേള്‍ക്കാം. പിന്നെയാവാം ആട്ടം.
രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ ബാലറ്റ് പേപ്പറൊക്കെ ഉയര്‍ത്തിക്കാട്ടുകയുണ്ടായിരുന്നു. അത് അമിത് ഷായെ ആണ് കാണിച്ചത്. വേറൊന്നിനുമല്ല, ബാക്കി പൈസ കിട്ടാനുള്ള അടവായി വേണം അതിനെകാണാന്‍. പറഞ്ഞുറപ്പിച്ച കാശ് കിട്ടാതെ പോകരുതല്ലോ. അതിനു തെളിവ് അപ്പോള്‍ തന്നെ കാണിക്കുന്നതിനെ പുതിയ ഇന്ത്യന്‍ ജനാധിപത്യ ബോധത്തില്‍ നിന്നുകൊണ്ട് വിമര്‍ശിക്കുന്നത് ഒട്ടും ശരിയല്ലതാനും. മോദി, ഷാ ടീമിന്റെ രാഷ്ട്രീയ കാര്യപരിപാടി തന്നെ ഇത്തരം വാഗ്ദാനങ്ങളും കൈക്കോഴയുമാണെന്ന് ഡല്‍ഹിയിലെ ഗലികളില്‍ വരെ പാട്ടാണ്. ആ നയമാണ് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇവിടെ കേരളത്തിലും നടപ്പാക്കാന്‍ പാര്‍ട്ടി തയ്യാറായത്. ഇതിപ്പോ ആഗസ്റ്റ് എട്ടിന് അമിത്ഷാക്ക് എട്ടിന്റെ പണി കിട്ടി. നവംബര്‍ എട്ടിനായിരുന്നല്ലോ നാട്ടുകാര്‍ക്ക് മൊത്തം പണികിട്ടിയത്. ഏത്, നോട്ടുനിരോധനേ.