ആദ്യം ചെറിയൊരു ഫ്ലാഷ് ബാക്കി. അത് കാണിക്കാതെ ഇന്നത്തെ ഹോട്ട് ടോപിക്കിലേക്ക് കടക്കുന്നത് ശരിയല്ല. ആദ്യം പറയേണ്ടത് ആദ്യം തന്നെ പറഞ്ഞു തുടങ്ങുകയാണ്. കേരള മുഖ്യമന്ത്രിയെയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. ചിലതൊക്കെ ചോദിച്ച് ഒന്ന് പേടിപ്പിച്ച് വിട്ടു. ഒന്നാമത്, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തുന്നതേ തെറ്റാണ്. എന്നാ പിന്നെ വിളിച്ച് സ്ഥിതിക്ക് പോകാതിരിക്കാമായിരുന്നു. എന്തുചെയ്യാം, മനസ് ശരിയല്ലെങ്കില്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിപ്പോവും. ഇരട്ടച്ചങ്കൊക്കെയുണ്ടെന്ന് പറയപ്പെടുന്ന ഒരു മുഖ്യമന്ത്രി ഇങ്ങനെ തളരാന്‍ പാടില്ലായിരുന്നു.
അപരന്‍റെ വാക്കുകള്‍ സംഗീതം പോലെ ശ്രവിക്കുന്ന കാലമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആത്യന്തിക ലക്ഷ്യം. ഇങ്ങനെപ്പോയാല്‍ ആ കാലം കേരളത്തില്‍ താമസിയാതെ വന്നുചേരും. പിണറായി വിജയന്‍ ഒരു മൂന്നരകൊല്ലം ഭരിച്ചുകഴിയുമ്പോഴേക്കും നാട്ടിലെ സകലമാന വര്‍ത്താനങ്ങളും ആക്രോശങ്ങളുമൊക്കെ സംഗീതമായി മാറാനാണ് സാധ്യത. ഇല്ലെങ്കില്‍ പിണറായി ഭക്തന്‍മാര്‍ പറയുന്നത് കേട്ടുനോക്കൂ, ഈ കടക്ക് പുറത്ത് എന്നൊക്കെ പറയുന്നത് തികച്ചും സാധാരണമാണത്രെ.
ഒരുമുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുമ്പോള്‍ അതും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അത് പറയുമ്പോള്‍ ആ വാക്കിനെ സംഗീതം പോലെ ശ്രവിച്ചാല്‍ പ്രശ്നം തീര്‍ന്നെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്. ആ കണക്കിന് ഇനിയും മൂന്നരക്കൊല്ലം പിണറായി വിജയന്‍ ഈ നാടിനെ ഭരിച്ചുകഴിയുമ്പോഴേക്കും നാട്ടില്‍ സുപരിചിതമായ തെറിവാക്കുകളൊക്കെ സംഗീതാംശം കലര്‍ന്ന മനോഹരവാക്കുകളായി പരിവര്‍ത്തനം ചെയ്യപ്പെടും. മലയാള ഭാഷയും സാഹിത്യവും അതിന്റെ ഏറ്റവും വലിയ വിപ്ലവത്തിനായി തയ്യാറായിക്കഴിഞ്ഞു. പക്ഷേ വ്യാകരണം കൂടി പിണറായി പഠിക്കണം. വ്യാകരണപ്രകാരം കടക്ക് പുറത്ത് എന്നല്ല, പുറത്ത് കടക്കൂ എന്നാണ്. അത് തെറ്റിക്കരുത്.
ആഢ്യത്വം, അധികാരം, ആണത്തം, പാരമ്പര്യം, ഇരട്ടച്ചങ്ക് ഇതൊക്കെയാവണം പുതിയ കാല കമ്മ്യൂണിസ്റ്റിന്റെ വര്‍ഗരാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന സ്വഭാവഗുണഗണങ്ങള്‍. അതുകൊണ്ടാണല്ലോ ഇത്തരം പരിപാടികള്‍ക്ക് കൈയ്യടിയൊക്കെ ഭക്തര്‍ കൊടുത്തുപോകുന്നത്. ഇനിയിപ്പോ നമ്മളായിട്ട് ഉപദേശിച്ചു എന്നുവേണ്ട. പിണറായി വിജയന്‍റെ ഉപദേശം പിണറായി വിജയന്‍ തന്നെ ഒന്നു അനുസരിച്ചാല്‍ മതി.
കോടിയേരി സഖാവാണ് ദൃക്സാക്ഷി. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയാണെന്ന് മറന്നുപോയിക്കാണണം ആ നേരത്ത്. ഞാനാണോ ഈ നില്‍ക്കുന്ന മുഖ്യമന്ത്രിയാണോ ശരിക്കും സെക്രട്ടറി എന്നുചോദിച്ചാല്‍ സംശയം തോന്നുന്ന ടീംസാണ്. അതുകൊണ്ട് ഇരുവരും വല്ലാതെ ഒരുമിച്ച് നടക്കാറില്ല. നടന്നാല്‍ ചുറ്റിലും നടക്കുന്ന ഒന്നും കോടിയേരി സഖാവിന് കാണാന്‍ കഴിയില്ല.
ഈ പറയുന്നത് കേട്ടാല്‍ തോന്നും നാട്ടിലെ സര്‍ക്കാര്‍ പരിപാടികളൊക്കെ ക്ഷണക്കത്ത് നല്‍കിയാണ് മാധ്യമപ്രവര്‍ത്തകരെ വിളിക്കുന്നതെന്ന്. അടച്ചിട്ട മുറിയില്‍ യോഗം ചേരുന്നതും ആ യോഗത്തിന് മുമ്പ് ക്യാമറാമാന്‍മാര്‍ക്ക് ദൃശ്യങ്ങളെടുക്കാന്‍ സമയം അനുവദിക്കുന്നതും അറിയാത്ത ആളേയല്ല പിണറായി വിജയന്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ വരെ നടത്തി ശീലമുള്ള ആളല്ലേ. ഇനി ബിജെപിക്കാരുമായി ഒരു റൂമില്‍ ഒരുമിച്ചിരിക്കുന്ന കാഴ്ച പുറം ലോകം കാണുന്നത് അത്രവലിയ അശ്ലീലമൊന്നും അല്ലല്ലോ, ഇങ്ങനെ ആട്ടിപ്പായിക്കാന്‍. ഇനി അതെങ്ങാനും കണ്ടിട്ട് ഏതെങ്കിലും ഒരു പ്രവര്‍ത്തകന്‍ വടിവാള്‍ താഴെയിട്ടാല്‍ അതല്ലേ ഈ ഉഭയകക്ഷിചര്‍ച്ചയുടെ നേട്ടം തന്നെ.
കമ്മ്യൂണിസ്റ്റുകള്‍ തെറി പറഞ്ഞാല്‍ അതിന്റെയൊക്കെ ഉത്തരവാദിത്തം നാട്ടിന്‍പുറത്തിനാണ്. മണിയാശാന്‍ വല്ലതും പറഞ്ഞാല്‍ അതും ഗ്രാമവാസികളുടെ തലക്കിട്ട് കെട്ടും. ഇതുകേട്ടാല്‍ തോന്നും ഗ്രാമത്തിലുള്ളവരൊക്കെ നാഴികയ്ക്ക് നാല്‍പതുവട്ടം മറ്റുള്ളവരെ ധാര്‍ഷ്ട്യവും മുഷ്ടിചുരുട്ടലും കാട്ടി പേടിപ്പിച്ച് ഇറക്കിവിടലാണ് പരിപാടി എന്ന്. ഗ്രാമവാസികള്‍ ഇതിനെതിരെ സംഘടിച്ച് ഒരു മൗനജാഥ നടത്തുന്നതാവും നല്ലത്.
അല്‍പം മനശാസ്ത്രപരമായി സമീപിച്ചാല്‍ ഇരട്ടച്ചങ്കല്ല പ്രശ്നം. കുറേക്കാലം സെക്രട്ടറിയായി ജീവിച്ചതല്ലേ. എ.കെ.ജി. സെന്ററാണെന്ന് കരുതി മസ്കറ്റ് ഹോട്ടലില്‍ വച്ച് ഒന്നുകൂവിപ്പോയി. സംഭവിക്കാന്‍ പാടില്ലാത്തതൊന്നും അല്ലല്ലോ. മുമ്പ് നിയമസഭയില്‍ നില്‍ക്കുമ്പോഴും ഇങ്ങനെ തോന്നിയതാണ്. ഇതൊക്കെ ഒരു കമ്മ്യൂണിസ്റ്റിന് ചോരച്ചാലുകള്‍ നീന്തികടന്നുവന്നതിന്റെ ഒരു ഹാങ് ഓവര്‍ ആയി കണ്ടാമതി. ജന്‍മിത്വത്തെ കുടിയൊഴിപ്പിക്കുന്ന തിരക്കില്‍ അവരില്‍ നിന്ന് ചില സ്വഭാവ സവിശേഷതകള്‍ സാംശീകരിച്ച് സ്വയം പയറ്റിനോക്കുന്നതായും കണ്ടാമതി. ചരിത്രത്തെ ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെയാണ് കൈപ്പിടിയിലൊതുക്കി വയ്ക്കുന്നത്.