ആകാശത്തൂടെ പറന്ന് പോകുന്ന വിവാദത്തെ തോട്ടിയിട്ട് പറിക്കുന്നതില്‍ അതിവിദഗ്ധനാണ് നമ്മുടെ കവിമന്ത്രി ജി.സുധാകരന്‍. വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. സ്വന്തം വകുപ്പിനെ അടിച്ചുവാരി വൃത്തിയാക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണ്. ഇതുകഴിഞ്ഞ് മൈക്ക് കിട്ടിയാല്‍ തോന്നിയത് പറയുക എന്നതാണ് പിന്നെയൊരുശീലം. അതില്‍ ആരെങ്കിലും കുടുങ്ങും. ഇത്തവണ പക്ഷേ കുടുങ്ങിയത് സുധാകരന്‍ തന്നെയാണ്. അതുകൊണ്ട് ഒരു ലോഡ് മാപ്പുമായാണ് ഇന്നുരാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങിയത്.
ഈ സുധാകരന്‍റെ ഇന്നസെന്റ്സിനെ സംശയിക്കരുത് കെട്ടോ. ഇന്നസെന്റിനെപ്പോലെയല്ല. അമേരിക്കയിലെ അടിമത്ത സമ്പ്രദായം അവസാനിപ്പിക്കുന്നതടക്കം ആ രാജ്യത്തിന്റെ ചരിത്രം നിര്‍ണയിക്കുന്നതില്‍ സുധാകരന്‍ സഖാവ് വഹിച്ച പങ്ക് ഏറെ വലുതാണ്. അമേരിക്കയ്ക്ക് മുമ്പുണ്ടായ കേരളത്തില്‍ നിന്നാണ് അദ്ദേഹം തന്റെ കുട്ടിക്കാലത്ത് ഈ അമേരിക്കന്‍ വിപ്ലവത്തിന് വിത്തുപാകിയത്. പിന്നീട് അമേരിക്ക സാമ്രാജ്യത്വത്തിന്റെ വക്താക്കളായതോടെ സുധാകരന്‍ സഖാവ് ആ ബന്ധം അവസാനിപ്പിച്ച് കേരളത്തിലേക്ക് മാത്രമായി തന്റെ വിപ്ലവചിന്തകള്‍ ഒതുക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് കാരന് ജാതകമോ എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. ഇത് കമ്മ്യൂണിസ്റ്റ് ജാതകമാണ് ഉദ്ദേശിച്ചത്. ഒരു വിപ്ലവകാരിയുടെ ജീവിതത്തിനും ഒരു ഗ്രഹനിലയും ജാതകവുമൊക്കെയുണ്ട്. അതാണ്, സുധാകരന്‍ സഖാവ് എന്തുപറഞ്ഞാലും അതിനൊരു സന്ദര്‍ഭമുണ്ട്, ആ സന്ദര്‍ഭം മനസിലാക്കിവേണം സാരസ്യം എഴുതാന്‍. അതറിയാത്ത മാധ്യമസുഹൃത്തുക്കളാണ് സഖാവ് ജിയെ ഓരോരോ കുഴിയില്‍ ചാടിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് മാപ്പ് പറയേണ്ടിവരുന്നത്. അല്ലാതെ ഇതൊന്നും മഹാനായ ജി.സുധാകരന്റെ തെറ്റുകൊണ്ടല്ല.