അങ്ങനെ പിണറായി സര്‍ക്കാരിന്റെ കാലത്ത് ആദ്യമായി പ്രതിപക്ഷത്തിനിട്ട് ഒരു പണിവന്നിരിക്കുകയാണ്. വിഴിഞ്ഞത്ത് അദാനിയും ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഏര്‍പ്പെട്ട വഴിവിട്ട ബന്ധത്തെ കണ്ടെത്തിയത് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അഥവാ സിഎജിയാണ്. പ്രകടനപത്രികയില്‍ പറഞ്‍ഞിട്ടും ഒരു വര്‍ഷമായി വിഴിഞ്ഞം തുറമുഖ കരാര്‍ പുനപരിശോധിക്കാത്തതിനെ വി.എസ്. അച്യുതാനന്ദന്‍ കുറച്ചു ദിവസമായി ഓര്‍മ്മിപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേപിടികിട്ടിയത്.
അദാനി ഗ്രൂപ്പിന് എണ്‍പതിനായിരം കോടി രൂപയിലേറെ ലാഭമുണ്ടാകുമെന്നൊക്കെയാണ് സി.എ.ജി കണ്ടുപിടിച്ചത്. കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് വേണ്ടത്ര ശ്രദ്ധയും പരിശോധനയും ഒന്നും നടന്നിട്ടില്ലെന്നാണ് സിഎജി പറയുന്നത്. അന്നേരം സോളാറും ബാറും മറ്റുമായി തന്റെ സര്‍ക്കാര്‍ തിരക്കിലായിപ്പോയതാണെന്നും അതുകൊണ്ടാണ് വേണ്ടത്ര ശ്രദ്ധ ഈ കരാറിന് നല്‍കാന്‍ സാധിക്കാത്തതെന്നും കാണിച്ച് ഉമ്മന്‍ചാണ്ടിക്ക് ഒരു വിശദീകരണം നല്‍കാവുന്നതാണ്.