രാവിലെ മൊത്തം കണ്‍ഫ്യൂഷനായിരുന്നു. ആര്‍ക്ക്, സ്പീക്കര്‍ക്ക്. എം.എം.മണിക്കെതിരെ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടി ആദ്യം. അടുത്ത ഊഴം സാധാരണയായി നോട്ടീസ് നല്‍കിയ ആള്‍ക്കാണ്. പക്ഷേ ഇതിനിടയില്‍ മണിയാശാന് വിശദീകരണത്തിന് അവസരം കൊടുത്തു. പോരേ പൂരം. എല്ലാം കുളമായി. സ്പീക്കറെ വിശ്വസിച്ച മണിയാശാന്‍ ഒടുവില്‍ ശശിയാശാനുമായി.
മന്ത്രി ബാലന്‍ അങ്ങനെ സാധാരണ മന്ത്രിയല്ല. നിയമം പഠിച്ച ആളാണ്. മാത്രവുമല്ല നിയമകാര്യമന്ത്രിയുമാണ്. ലോ പോയന്റ് എവിടെയായാലും എണീറ്റ് നിന്ന് പറഞ്ഞേക്കണം.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയൊക്കെ കിട്ടാന്‍ ഇവിടുത്തെ സര്‍ക്കാരുകളും രാഷ്ട്രീയസാംസ്കാരിക നായകന്‍മാരുമൊക്കെ കുറെയേറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അന്നൊക്കെ മണിയാശാന്‍റെ ഏതെങ്കിലും പ്രസംഗം ഒരു രേഖയാക്കി അവതരിപ്പിക്കാതിരുന്നത് ഒരു പാളിച്ചയായിപ്പോയേനെ. ഇല്ലെങ്കില്‍ തമിഴ് ഭാഷയ്ക്ക് കിട്ടുന്നതിനുമുമ്പ് മലയാളത്തിന് ശ്രേഷ്ഠഭാഷ പദവിയൊക്കെ കിട്ടിയേനെ. മലയാള ഭാഷാ സംരക്ഷണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള സകല യോഗ്യതകളും സഖാവ് എം.എം.മണിയ്ക്കുണ്ട്.
നിയമസഭ ഇന്ന് കേട്ട ശ്രേഷ്ഠമലയാളത്തിന്റെ അസുലഭമായ പദവിന്യാസങ്ങളെക്കുറിച്ചുള്ള ക്ലാസാണ് ഇനി അടുത്തത്. തന്റെ പദസമ്പത്തും ഭാഷാപ്രയോഗത്തിലെ പാരമ്പര്യവും മുന്‍നിര്‍ത്തി ആദ്യമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ പരിചയപ്പെടുത്തും.
പ്രതിപക്ഷത്തിന് മാത്രം പോരല്ലോ ക്രെഡിറ്റ്. അതില്‍ ഭരണപക്ഷത്തിനും തങ്ങളുടേതായ ഇടപെടല്‍ ആവശ്യമാണ്. പിണറായി വിജയന്‍ എന്ന കര്‍ക്കശക്കാരന്‍ മുഖ്യമന്ത്രിയായൊക്കെ ഇരിക്കുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് ഇനി മുഖ്യമന്റെ ഊഴമാണ്.
ഈ പോക്ക് പോകുകയാണെങ്കില്‍ 15 വര്‍ഷത്തിന്റെ കാര്യമൊന്നും ഇല്ല. എല്ലാവരും മനസ് വച്ചാല്‍ കുറച്ച് ദിവസങ്ങള്‍ തന്നെ ധാരാളം. അടുത്തത് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് എന്ന പുണ്യപുരാത നാടകത്തിന്റെ ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള സീനാണ്. കെ.എം.മാണി എന്ന അഭിനയരംഗത്ത് അരനൂറ്റാണ്ടിന്റെ പേരും പെരുമയുമുള്ള ആ നടനവൈഭവത്തിന്റെ സ്വാഭാവിക ഭാവാഭിനയപ്രകടനത്തിലേക്ക്.