ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം ഇന്ന് തീയറ്ററിലെത്തും. തീയറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള തർക്കത്തിനിടെയാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ കാടുപൂക്കുന്ന നേരം തീയറ്ററുകളിലെത്തുന്നത്. ഫോട്ടോഗ്രാഫറിൽ നിന്ന് ചലചിത്രതാരമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ചിത്രത്തിൽ ആദിവാസിയുടെ കഥാപാത്രം ചെയ്ത അരുൺ പുനലൂർ.
കാടിന്റെ പശ്ഛാത്തലത്തിൽ മാവോയിസത്തിന്റെ രാഷ്ട്രീയം പറഞ്ഞ കാടുപൂക്കുന്ന നേരം പ്രേക്ഷകരുടെ പിൻതുണ തേടി തീയറ്ററുകളിലക്ക് എത്തുകയാണ്. ഇന്ദ്രജിത്തും റിമ കല്ലിങ്കലും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം കോന്നി,അടവി ,അച്ചൻകോവിൽ വനമേഖലകളിലാണ് ചിത്രീകരിച്ചത്. തീയറ്ററിലെത്തും മുൻപ് തന്നെ സിനിമയുടെ ചിത്രീകരണ വീഡിയോ ഹിറ്റായി കഴിഞ്ഞിരുന്നു.
ഇരുപതുവർഷമായി ഫോട്ടോഗ്രാഫർ എന്ന നിലയിൽ സുപരിചിതനായ അരുൺ പുനലൂരാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിർമാതാവ് സോഫിയ പോളിന്റെയും സംവിധായകൻ ഡോ ബിജുവിന്റെയും സമർപ്പണമാണ് സിനിയുടെ ശക്തിയെന്ന് അരുൺ പറഞ്ഞു. ചിത്രത്തിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി ചെന്ന് നടനായ അരുണ്‍ ആദ്യസിനിമയുടെ ജനങ്ങളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ്.
നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രേക്ഷക ശ്രദ്ധ നേടിയ ശേഷമാണ് കാടുപൂക്കുന്ന നേരം തീയറ്ററിലേക്ക് എത്തുന്നത് ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ നിർമാതാവ് സോഫിയ പോളാണ് കാടുപൂക്കുന്ന നേരത്തിന്റെയും നിർമാതാവ്.അതുകൊണ്ടു തന്നെ സിനിമസമരത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് കാടുപൂക്കുന്ന നേരത്തിന്റെ റിലീസ്. മൾട്ടിപ്ളക്സുകളും സർക്കാർ തീയറ്റുറുകളും ഉൾപ്പടെ മുപ്പത്തിയഞ്ച് തീയറ്ററുളിലാണ് ചിത്രം എത്തുന്നത്.