രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ അടൂരിൽ തുടക്കമാകും. സംസ്ഥാന ചലച്ചിത്ര അക്കാദമിയും അടൂർ ഫിലിം സൊസൈറ്റിയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേള ആസ്വദിക്കാൻ മുന്നൂറിലധികം പ്രതിനിധികളെത്തും.
ലോകസിനിമ, ഇന്ത്യൻ സിനിമ, പ്രാദേശിക സിനിമ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമയിൽ എട്ടും മലയാളത്തിൽ മൂന്നും ഇന്ത്യൻ സിനിമയിൽ ഒന്നും ചിത്രങ്ങളാണ് മേളയിലുള്ളത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മേള ഉദ്ഘാടനം ചെയ്യും.
പ്രത്യേക പ്രദർശനങ്ങൾ, ഓപ്പൺ ഫോറം, ലഘുചിത്ര മൽസരങ്ങൾ എന്നിവയും മേളയുടെ ഭാഗമാണ്.തിരഞ്ഞെടുത്ത ഒൻപത് ലഘുചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ആദ്യമായാണ് അടൂർ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയായി മാറുന്നത്.