പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ ആധാരമാക്കി ഷൈനി ജേക്കബ് ബെഞ്ചമിന്‍ എടുത്ത ഹ്രസ്വചിത്രം ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് ശ്രദ്ധേയമാകുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റില്‍ നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനം. പ്രദര്‍ശിപ്പിച്ച ആറിടങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഷൈനി ബെഞ്ചമിന്‍.
കാല്‍ നൂറ്റാണ്ട് മുന്‍പ് സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് മനസില്‍ സങ്കല്‍പിച്ചാണ് പെരുമ്പടവം ദസ്തയേവ്സ്കിയുടെയും അന്നയുടെയും കഥയെഴുതിയത്. ഒരു സങ്കീര്‍ത്തനം പോലെ. വര്‍ഷങ്ങള്‍ക്കിപ്പുറം കഥാപാത്രങ്ങളോടൊപ്പം ആ വലിയ നഗരത്തിന്‍റെ മുക്കിലും മൂലയിലും കഥാകാരന്‍ നടക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ദസ്തയെവ്സ്കി, പെരുമ്പടവം, സക്കറിയ എന്നീ മൂന്ന് എഴുത്തുകാരിലൂടെ തയ്യാറാക്കിയ ചിത്രം വ്യത്യസ്ത അനുഭവമാണ് ഷൈനിക്ക് സമ്മാനിച്ചത്.
പെരുമ്പടവും ദസ്തയോവ്സകിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ഹ്രസ്വചിത്രത്തിന് തിരക്കഥയൊരുക്കിയത് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയും. ദസ്തയേവ്സ്കി അന്നയോട് തന്‍റെ പ്രണയം തുറന്നു പറയുന്ന രംഗങ്ങള്‍ വൈകാരികത ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതായിരുന്നു വ്ളാഡ്മിര്‍ പോസ്നിക്കോവിന്‍റെയും ഒക്സാന കര്‍മിഷിനയുടെയും പ്രകടനം.
ഒടുവില്‍ നേവാ നദിക്കരയില്‍ ദസ്തയേവ്സ്കിയ്ക്കും അന്നയ്ക്കും ഒപ്പം ഈ മഹാനഗരത്തിനും അവര്‍ സമ്മാനിച്ച അനുഭവങ്ങള്‍ക്കും പകരം അവരുടെ കഥയെഴുതിയ പുസ്തകം സമ്മാനിച്ചുകൊണ്ട് കഥാകാരന്‍ വിടപറയുന്നത് ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നു. ആറിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇതോടകം 14 ഡോക്യുമെന്‍ററികളെടുത്ത് ഒരു ദേശീയ അവാര്‍ഡും ഏഴ് സംസ്ഥാന അവാര്‍ഡും ഉള്‍പെടെ നിരവധി പുരസ്കാരം നേടിയ ഷൈനി മാധ്യമപ്രവര്‍ത്തകയായും പ്രൊഡ്യൂസറായും സംവിധായികയായും മികവ് തെളിയിച്ചിട്ടുണ്ട്.