വാഗമണ്ണിലെ സ്ഥിരം കാഴ്ച്ചകളിൽ നിന്ന് മാറി ഒരു "ത്രീ ഇൻ വൺ" യാത്ര പോകാം. പുൽമേടുകളിൽ തുടങ്ങി വനപാതകൾ താണ്ടി നീർച്ചോലകളിൽ അവസാനിക്കുന്ന ഒരു സാഹസിക യാത്ര. പച്ചയുടുത്ത പുൽമേടുകൾ നിറഞ്ഞ ഉള്ളുപ്പുണ്ണിയിൽ നിന്നാണ് യാത്രയുടെ തുടക്കം..
ഇയ്യോബിന്റെ പുസ്തകത്തിലെ പ്രകൃതിയുടെ ഈ ഏടുകൾ കണ്ട് മോഹിക്കാത്തവരുണ്ടാകില്ല. ആൾപൊക്കമുള്ള പച്ചപ്പുലിനെ വകഞ്ഞുമാറ്റി സാഹസികമാണ് ഇവിടേക്കുള്ള യാത്ര. കണ്ണെത്താദൂരം പരന്ന് കിടക്കുന്ന പുൽമേടുകൾ പ്രധാന കാഴ്ച. ഇടക്കിടയ്ക്ക് കോടമഞ്ഞും ഇക്കിളികൂട്ടാനെത്തും.
ക്യാമറയുമായി ഒന്ന് കറങ്ങിയാൽ അതിശയിപ്പിക്കുന്ന ഫ്രെയിമുകളുമായി ഓർമപുസ്തകത്തിന്റെ ഏടുകൾ നിറയ്ക്കാം. നിഴലും വെളിച്ചവും മത്സരിച്ചോടുന്ന കാട്ടിലൂടെയാണ് സഞ്ചാരം. ചക്കിമാലിയിൽ...കാടൊരുക്കിയ കാഴ്ചകൾക്കായി....കാതുകൾ കൂർപ്പിച്ച്..ഇമവെട്ടാതെയിരിക്കണം . സെക്കൻഡുകളുടെ വ്യത്യാസത്തിൽ കാട്ടാനക്കൂട്ടവും, മലയണ്ണാനുമെല്ലാം പന്തലിട്ട് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ മിന്നിമറയും....
ഒരു ട്രെക്കിങ്ങിലൂടെ ശുദ്ധവായു പറന്നു നടക്കുന്ന കാടിന്റെ സംഗീതവും സുഗന്ധവും അറിയാം . കപ്പക്കാനത്തെ കളകളം ഒഴുകുന്ന കാട്ടരുവികൾക്കൊപ്പമാണ് ത്രീ ഇൻ വൺ യാത്രയുടെ ഫൈനൽ ലാപ്പ്... തുരങ്കത്തിന്റെ ഇരുളിൽ നിന്ന് പേടിച്ച് ഓടിയിറങ്ങുന്ന അരുവി....വൻപാറകളിൽ തല്ലിയലച്ച് വീണ് കരയുന്ന വെള്ളച്ചാട്ടം.....
കുളിർ നിറയുന്ന കാട്ടുചോലകളുടെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ ഇവിടെ അടുത്തറിയാം.....മൊട്ടക്കുന്നുകളിൽ മാത്രം ഒതുങ്ങുന്നതല്ല വാഗമണ്ണിന്റെ സൗന്ദര്യമെന്നുള്ളതിന് ഉദാഹരണമാണ് ഈ യാത്ര.