നടി മോനിഷയുടെ ഓർമദിനത്തിൽ അമ്മ-മകൾ ബന്ധത്തിന്റെ വൈകാരികഭാവങ്ങൾ അരങ്ങിലെത്തിച്ച് അമ്മ ശ്രീദേവി ഉണ്ണി. സൂര്യ ഫെസ്റ്റിവൽ വേദിയിലാണ് രാമായണത്തിലെ സന്ദർഭത്തിൽ നിന്ന് ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം ശ്രീദേവി ഉണ്ണി അരങ്ങിലെത്തിച്ചത്. സഹോദരീ പുത്രി ഐശ്വര്യ വാരിയർക്കൊപ്പമാണ് മാതൃ-പുത്രീ ബന്ധത്തിന്റെ ഭാവങ്ങൾ ശ്രീദേവി ഉണ്ണി ആടിയത്.
മകളെക്കുറിച്ചുള്ള ഓർമകൾ വർഷങ്ങൾക്കിപ്പുറവും നീറി നിൽക്കുമ്പോൾ നൃത്തത്തിലും മറ്റൊന്ന് ആവിഷ്കരിക്കുന്നതെങ്ങനെ. സീതയെ രാവണന്റെയും അങ്ങനെ രാവണപത്നി മണ്ഡോദരിയുടെയും മകളാക്കിയ പാഠഭേദമാണ് മോഹിനിയാട്ട രൂപത്തിൽ അരങ്ങിലെത്തിയത്.
അരങ്ങിലെ അമ്മ നൽകുന്ന സീമകളില്ലാത്ത ആവിഷ്കാരത്തിന്റെ ഇടങ്ങളെപ്പറ്റി ശ്രീദേവി ഉണ്ണി പറയുന്നു. വർഷങ്ങളായി മനസിൽ വിങ്ങി നിൽക്കുന്ന വേദന വേദിയിലെ ഊർജമായി മാറുകയാണ് ശ്രീദേവി ഉണ്ണിക്ക്. നൃത്തവേദിയിൽ സീതയായി എത്തിയത് ശ്രീദേവി ഉണ്ണിയുടെ സഹോദരിയുടെ മകളും പ്രശസ്ത നർത്തകിയുമായ ഐശ്വര്യ വാരിയർ. മോനിഷയെ മനസിൽ വിചാരിച്ച് അമ്മയും മകളുമെന്ന സങ്കൽപത്തിൽ ശ്രീദേവി ഉണ്ണി ചിട്ടപ്പെടുത്തിയ നൃത്തത്തിന് വരികൾ രചിച്ചത് കവി മനോജ് കുറൂർ ആണ്.