കഥകളി ചരിത്രത്തിലെ കെടാവിളക്കാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. നാടും വീടും ഉപേക്ഷിച്ചുള്ള യാത്രയോടെയാണ് അദ്ദേഹത്തിന്റെ കലാസപര്യ ആരംഭിക്കുന്നത്. പ്രായം നൂറ് പിന്നിട്ടിട്ടും അരങ്ങിൽ സൂര്യശോഭയോടെ പകർന്നാടുകയാണ് ഗുരു ചേമഞ്ചേരി. ഈപ്രായത്തിലും അരങ്ങത്ത് ശോഭിക്കാൻ പ്രാപ്തരായ ആചാര്യന്മാർ കഥകളിയുടെ ചരിത്രത്തിൽ ഉണ്ടായിരുന്നതായി കേട്ടറിവില്ല, അത്ഭുതമനുഷ്യൻ, അല്ലാതെന്തുപറയാൻ. ഗുരു ചേമഞ്ചേരിയെക്കുറിച്ച് ഇങ്ങനെ ആറ്റിക്കുറുക്കി പറഞ്ഞത് കലാമണ്ഡലം ഗോപിയാണ്.
നാടകം പഠിപ്പിക്കാൻ വന്ന ആചാര്യനൊപ്പം കഥകളി പഠിക്കാൻ ഒളിച്ചോടിപ്പോയ ബാലൻ, ഉത്തരകേരളത്തിന്റെ ഉത്തമകലാകാരനായി മാറിയത് ചരിത്രം. മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിലായിരുന്നു തുടക്കം. ഗുരു കരുണാകരമോനോന്റെ മരണംവരെയുള്ള, തീഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു ചേമഞ്ചേരിയുടെ കൗമാരവും യൗവ്വനവും. കിരാതത്തിലെ പാഞ്ചാലിയായിരുന്നു അരങ്ങത്തെ ആദ്യവേഷം. കുചേലനും ദുര്യോദനനും കീചകനുമായെല്ലാം വേഷങ്ങൾ കെട്ടിയാടിയെങ്കിലും കൃഷ്ണവേഷത്തിലാണ് ശോഭിച്ചത്.
ഗാന്ധിജിയുടെ സ്നേഹലാളനകൾ ഏറ്റുവാങ്ങിയ കൗമുദി ടീച്ചറായിരുന്നു ഗുരുവിന്റെ കലായാത്രയിൽ പുതുവഴി തെളിച്ചത്. കൃഷ്ണലീലയെന്ന കലാരൂപത്തിന്റെ പിറവിയും കണ്ണൂരിലെ ഭാരതീയ നൃത്തകലാലയവും അങ്ങിനെ പിറവികൊണ്ടവയാണ്. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന പുതുകലാരൂപത്തിന് പ്രചാരണം നൽകുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമൻ നായര്‍ അക്ഷീണം പ്രയത്നിച്ചു. ചേലിയ കഥകളി വിദ്യാലയമാണ് ഗുരുവിന്റെ ഏറ്റവും വലിയ സ്വത്ത്. തലമുറകളിലായി പരന്നുകിടക്കുന്ന ശിഷ്യസമ്പത്താണ് ഏറ്റവും വലിയ പുരസ്കാരം.