150ാം വാർഷികം ആഘോഷിക്കുന്ന മുംബൈ ഡേവിഡ് സസൂൺ ലൈബ്രറി. യുനസ്കോ പൈതൃകപട്ടികയിലുള്ള ഈ ചരിത്രസ്മാരകം, ഇന്ത്യൻ ഭരണഘടനയുടെ പിറവിയിലും ഭാഗവാക്കായിട്ടുണ്ട്.
1847ൽ ജൂതൻമാർ പണികഴിപ്പിച്ചതാണ് ഈ കെട്ടിടം. ജൂതവിഭാഗത്തിലെ പ്രസിദ്ധപണ്ഡിതനും ബാഗ്ദാദ് സ്വദേശിയുമായിരുന്ന ഡേവിഡ് സസൂണിൻറെ ഓർമയ്ക്കയി അദ്ദേഹത്തിൻറെ മകൻ ആൾബർട്ട് സസൂണ്‍ നേതൃത്വംനൽകി നിർമിച്ചത്. യൂറോപ്യൻമാരായ യുവാക്കളുടെ ഒരു സാങ്കേതികപഠനകേന്ദ്രമായിരുന്നു ആദ്യം. പിന്നീട് കാലാന്തരത്തിൽ അക്ഷരങ്ങളുടെയും അറിവിൻറെയും കൂടാരമായി അത് മാറി. പഠനകേന്ദ്രത്തെ ഒരു ലൈബ്രറിയായി മാറ്റിയെടുത്തതിൻറെ നൂറ്റിയമ്പതാംവാർഷികം ആഘോഷിക്കുകയാണിപ്പോൾ.
ലൈബ്രറിയെ സംബന്ധിച്ച് ഏറ്റവുംപ്രധാന ചരിത്രമായി കണക്കാക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ പൂർത്തികരണംതന്നെ. രാജ്യത്തിൻറെ ഭരണഘടനാശിൽപി ഡോ.ബി.ആർ അംബേദ്കർ നമ്മുടെ ഭരണഘടനയും അതിൻറെ മുഖവുരയും എഴുതിപൂർത്തിയാക്കുന്നത് ഈ ലൈബ്രറിയുടെ അകത്തളങ്ങളിൽ ഇരുന്നായിരുന്നു.
ഇന്ന് പുസ്‍തകങ്ങളുടെ ഒരുവലിയ കലവറതന്നെയുണ്ട് ഇവിടെ. രാജ്യത്ത് മറ്റെവിടെയും ലഭിക്കാത്ത പുസ്തകങ്ങൾ തേടി അക്ഷരപ്രേമികൾ ധാരാളംപേർ ഇവിടെയെത്തുന്നു. വർഷത്തിൽ 365ദിവസവും മുടക്കമില്ലാതെ പ്രവർത്തിക്കുന്നതും ഈ ലൈബ്രറിയുടെ പ്രത്യേകതയാണ്. മുംബൈ നഗരത്തിലെ മറ്റ് ചരിത്രസ്മാരകങ്ങളുടെ കൂട്ടത്തിൽ ഡേവിഡ് സസൂൺ ലൈബ്രറിയും ഇടംപിടിച്ചിട്ടുണ്ട്.