വാർക്ക പണിക്കാരൻ, നാടൻ പാട്ടുകാരൻ, നർത്തകൻ. മാൻ ഹോൾ എന്ന ചിത്രത്തിൽ മാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുനി ജീവിതത്തിൽ ആടിയ വേഷങ്ങളും ഏറെ. തീയറ്റർ ആട്സിൽ എം.ഫിൽ പൂർത്തിയാക്കിയ സുനി ചലച്ചിത്ര മേളയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടി.
സിനിമയിലെ മാരിക്കും ജീവിതത്തിലെ സുനിക്കും സാമ്യങ്ങൾ ഏറെ. രണ്ടുപേരും തൊഴിലിന്റെ കാഠിന്യമറിഞ്ഞവർ. ഉപജിവനത്തിനായി മാരി മാൻഹോൾ തൊഴിലാളിയായെങ്കിൽ പഠിക്കാനായി സുനി വാർക്കപ്പണിക്കാരനായി. പൊരിവെയിലത്ത് പണിയെടുക്കുമ്പോഴും ഉള്ളിൽ കലയുടെ കനൽ കെട്ടില്ല.
ഡിഗ്രി പൂർത്തിയായപ്പോൾ അമ്മ പറഞ്ഞു. ഒരു ജോലി സമ്പാദിക്കണം. കലയാണ് തന്റെ വഴിയെന്നു പറഞ്ഞ മകനോട് അമ്മ മറുത്തൊന്നും പറഞ്ഞില്ല. കാഞ്ഞിരംകുളത്ത് ഓലപ്പുരയിലാണിന്നും സുനിയടേയും കുടുംബത്തിന്റേയും താമസം. കലാപ്രവർത്തനം തുടരണം. ഗവേഷണബിരുദവും സ്വന്തമാക്കണം. അങ്ങനെ വാനോളം സ്വപ്നങ്ങളുണ്ട് സുനിക്ക്.