ഒാട്ടിസം എന്ന അവസ്ഥയെ ചങ്കൂറ്റത്തോടെ നേരിട്ട് തോൽപ്പിച്ച മകന്റെയും അമ്മയുടെയും കഥ പറഞ്ഞ് സ്വയം എന്ന ചലച്ചിത്രം. ഫുട്ബോൾ താരമാകാൻ ആഗ്രഹിക്കുന്ന ഹാറൂൺ എന്ന പത്തുവയസ്സുകാരൻ കടന്നുപോകുന്ന ജീവിത സന്ദർഭങ്ങളാണ് ഇതിവൃത്തം. ഒാട്ടിസം ബാധിച്ചവരോടുള്ള നമ്മുടെ സമീപന രീതി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ ആർ. ശരത് മനോരമ ന്യൂസിനോട് പറഞ്ഞു.
ജർമനിയിൽ ജീവിക്കുന്ന മലയാളി ദമ്പതിമാരായ എബിയുടെയും ആഗ്നസിന്റെയും മകനാണ് ഹാറൂൺ. മകന് ഒാട്ടിസമാണെന്ന് തിരിച്ചറിഞ്ഞ അമ്മ ആഗ്നസ് തളരുന്നില്ല. ഫുട്ബോളാണ് മകന്റെ വഴിയെന്ന് മനസിലാക്കിയ ആഗ്നസ് അവനെ ആ വഴിയിലേക്ക് നയിക്കുന്നു. ജർമനിയുടെ കായിക സംസ്കാരം സിനിമയെ സ്വാധീനിച്ചുവെന്ന് സംവിധായകൻ ആർ. ശരത്
ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ കാൽമുട്ടിനേറ്റ പരുക്ക് ഹാറൂണിന് തിരിച്ചടിയായി. തുടർന്ന് പള്ളിവികാരിയുടെ ഉപദേശമനുസരിച്ച് കേരളത്തിൽ ആയുർവേദ ചികിൽസയ്ക്കായി എത്തുകയാണ് ഹാറൂണും കുടുംബവും. പക്ഷേ ജന്മനാട്ടിൽ അവരെക്കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത മനോഭാവങ്ങൾ
മധു, ലക്ഷമിപ്രിയ മേനോൻ, മാസ്റ്റർ നിമെ, നന്ദു തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം വിനോദ് ബാലകൃഷ്ണനാണ് നിർമിച്ചത്. ഇരുപതിലേറെ ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും ഒരുക്കിയിട്ടുള്ള ശരത്തിന്റെ ഏഴാമത്തെ ചലച്ചിത്രമാണ് സ്വയം. സംവിധായകന്‍ ആര്‍·.ശരതും നായിക ലക്ഷ്മി പ്രിയാ മേനോനും അതിഥികളാകുന്നു