പ്രകൃതിയെ തൊട്ടറിഞ്ഞുള്ള അയ്യപ്പ ദര്‍ശനമാണ് പുല്ലുമേട് വഴിയുള്ള യാത്ര ഭക്തർക്ക്സമ്മാനിക്കുന്നത്. പക്ഷെ കാട്ടാനകളുടെയും കടുവകളുടെയും വിഹാരകേന്ദ്രമായ ഉള്‍വനത്തിലൂടെ മൈലുകള്‍ ദൈര്‍ഘ്യമുള്ള യാത്ര അത്രകണ്ട് ഭയാനകവും തന്നെ.ശരണമന്ത്രങ്ങള്‍ പകരുന്ന ധൈര്യം മാത്രമാണ് ഏകആശ്രയം.
ചുറ്റിനും വന്‍മരങ്ങള്‍ ,അരണ്ടവെളിച്ചമുള്ള വനപാതയിലൂടെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ തന്നെ നേരിയ തളര്‍ച്ച. ക്ഷീണമകറ്റാന്‍ ഒരു കാട്ടുമരത്തിന്റെ ചുവട്ടില്‍ അല്‍പ്പനേരം കൂട്ടമായി ഇരുന്നു. ഘോരവനത്തുനുള്ളിലൂടെ കഠിനവഴികള്‍ താണ്ടി യാത്രചെയ്യുന്ന അയ്യപ്പ ഭക്തര്‍ക്ക് കൂട്ട് ശരണമന്ത്രങ്ങള്‍ മാത്രം.
കിലോമീറ്ററുകള്‍ക്കപ്പുറം ഒരുകുഞ്ഞ് കാട്ടരുവി.പതഞ്ഞൊഴുകുന്ന തണുത്തവെള്ളം.കാട്ടുമൃഗങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കുമെല്ലാം ഏകആശ്രയം ഇൗ അരുവി തന്നെ. മണ്ഡലകാലത്ത് നിരവധി ഭക്തര്‍ കടന്നുപോകുന്ന വഴിയാണെങ്കിലും എവിടെയും ദിശാസൂചകങ്ങള്‍ ഇല്ല. അതിനിടെ ഒപ്പമുണ്ടായിരുന്ന സംഘത്തിലെ ചിലര്‍ കല്ലുകൊണ്ട് ഇടയ്ക്കിടെ പാറയില്‍ അടയാളങ്ങള്‍ വരയ്ക്കുന്നുണ്ടായിരുന്നു. പാതിവഴിയില്‍ പുല്ലുമേട്ടില്‍ നിന്നുള്ള ആദ്യസംഘത്തെ കണ്ടു. സത്രത്തില്‍ നിന്നുലഭിച്ച റൂട്ട്മാപ്പുമായി വെളിച്ചംകടക്കാത്ത വഴിയിലൂടെ ഭീതിയോടെ നടക്കേണ്ടിവന്ന അനുവഭം കൂട്ടത്തിലൊരാള്‍ ഞങ്ങളോട് പങ്കുവെച്ചു.
കാട്ടുവള്ളികള്‍ വളയംതീര്‍ത്ത മരച്ചില്ലകള്‍ക്കിടയിലൂടെ നീങ്ങവെ നിശ്ചലഭാവത്തില്‍ ഒരു മലയണ്ണാന്‍ . അപരിചിതരെ കണ്ടതുകൊണ്ടാകണം കക്ഷി അനങ്ങുന്നുണ്ടായിരുന്നില്ല.അതും പിന്നിട്ട് മുന്നോട്ട് നടക്കവെ ഒരുകൊടും വളവിന്റെ ചെരുവില്‍ മൈലുകള്‍ക്കപ്പുറമുള്ള പുല്ലുമേടിന്റെ വിദൂര ദൃശ്യം.ഒരു നിമിഷം സ്തബ്ധരായ ഞങ്ങള്‍ തിരിച്ചുനടന്നാലോ എന്ന് ആലോചിച്ചു.പക്ഷെ കൂടെയുണ്ടായിരുന്ന യുവസംഘത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യാത്ര തുടര്‍ന്നു. അതിനിടെ എതിര്‍ദിശയില്‍വന്ന ഡിണ്ടിഗല്ലില്‍ നിന്നുള്ള എണ്‍പതുവയസുകാരനായ തീര്‍ഥാടകന്‍ ദീര്‍ഘവര്‍ഷങ്ങളായി പതിവ് തെറ്റിക്കാതെ തുടരുന്ന അയ്യപ്പസന്നിധിയിലേയ്ക്കുള്ള യാത്രയെപ്പറ്റി മനസ് തുറന്നു.
ഇടയ്ക്ക് മേഘങ്ങളെ വകഞ്ഞ്മാറ്റി സൂര്യന്‍ മിഴി തുറന്നു.അങ്ങിങ്ങായി മൊട്ടക്കുന്നുകള്‍ കണ്ടുതുടങ്ങി.നട്ടുച്ച,പൊരിവെയില്, കുത്തനെയുള്ള കയറ്റിറക്കങ്ങള്‍, ഇടുങ്ങിയ വഴികളിലെല്ലാം കൂര്‍ത്തകല്ലുകള്‍. മുന്നോട്ടു നീങ്ങവെ പുല്ലുമേട്ടിലൂടെ സന്നിധാനത്തേക്കുള്ള ഒരുകൂട്ടം ഭക്തര്‍ മലയിറങ്ങി വരുന്ന ദൂരക്കാഴ്ച.
അരക്കിലോമീറ്ററിനപ്പുറം വനംവകുപ്പിന്റെ വിശ്രമകേന്ദ്രമുണ്ടെന്ന് .കൂട്ടത്തിലൊരാള്‍ പറഞ്ഞതോടെ തെല്ല് ആശ്വാസം. കുന്നിന്‍ ചെരുവില്‍ നിന്ന് വിശ്രമകേന്ദ്രം കണ്ട ഞങ്ങള്‍ക്കും ഇരട്ടി സന്തോഷം. പിന്നെ വേഗത്തില്‍ അവിടെയെത്താനായി ശ്രമം.
സത്രംവഴി നടന്നെത്തുന്നവരുടെ ഏകആശ്രയം ഇൗ വിശ്രമകേന്ദ്രം തന്നെ. ചൂട് കഞ്ഞിയും ചുട്ടമുളകും കൂട്ടി ഉച്ച ഭക്ഷണം. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുല്ലുമേട് ദുരന്തം നടന്ന സ്ഥലം കാട്ടിതന്നു. ഇപ്പോള്‍ ഇവിടെ സദാ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സത്രംവഴി നടന്നെത്തുന്ന തീര്‍ഥാടര്‍ക്ക് വേണ്ടി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ക്രമീകരിച്ചിട്ടുണ്ട്. പുല്ലുമേടെന്ന് അറിയപ്പെടുന്ന ഉപ്പുപാറയിലെ ഇൗ പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപത്താണ് മകരജ്യോതി ദര്‍ശനത്തിനായി ഭക്തസഹസ്രങ്ങള്‍ ഒത്തുകൂടുന്നത്. നട്ടുച്ചയ്്ക്കും കോടമഞ്ഞ് പുതപ്പുവിരിച്ച മൊട്ടക്കുന്നുകള്‍. കാഴ്ചകള്‍ ഇനിയുമുണ്ടേറെ. പക്ഷെ പുല്ലുമേടിന്റെ ചരിത്രം വിവരിച്ച ഉദ്യോഗസ്ഥരോട് യാത്രപറഞ്ഞ് ഞങ്ങള്‍ വേഗം തിരിച്ചുനടന്നു, ഇരുമുടിക്കെട്ടുനിറച്ച അടുത്ത സംഘത്തോടൊപ്പം.