ടി.ഡി.എം. ഹാളിന് സമീപത്തെ ഫ്ലാറ്റിലെ എഴുത്തുമുറിയിലിരുന്നാൽ മറുവശത്ത് ശിവക്ഷേത്രം കാണാം. പുലർച്ചെ മൂന്നിന് ഉറക്കമുണർന്ന് കാപ്പിയിട്ട് കുടിച്ച ശേഷം, ഈ മുറിയിലെത്തി ഭഗവാനെ തൊഴുതാണ് കെ.എൽ. മോഹന വർമ ദിനചര്യകളിലേക്ക് കടക്കുന്നത്. ഞായറാഴ്ച എണ്‍പതാം പിറന്നാൾ ആഘോഷിക്കുന്ന ഈ എഴുത്തുകാരൻ സന്തോഷവാനാണ്.
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായും വീക്ഷണം ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. കുറച്ചുകാലം പൈകോ പബ്ലിക്കേഷൻ എഡിറ്ററുമായിരുന്നു. ഇപ്പോൾ കേരള ഹിസ്റ്ററി അസോസിയേഷൻ, കേരള സാഹിത്യമണ്ഡലം എന്നിവയുടെ അധ്യക്ഷനും നവജീവൻ സ്കൂൾ ട്രസ്റ്റ് ചെയർമാനുമാണ്.
എൺപതിന്റെ പകിട്ടിലും സാമൂഹിക വിഷയങ്ങളിൽ ഗൗരവത്തോടയുള്ള ഇടപെടലാണ് ഇദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. ഏറ്റവുമൊടുവിൽ ഇദ്ദേഹം നേരിടട്ട് യാഥാർത്ഥ്യമാക്കിയ തിങ്കി ടാങ്ക് എന്ന സംരഭം, ആശയങ്ങളുടെ കലവറ തുറക്കും. സാമൂഹികവും സാങ്കേതികവും സാമ്പത്തികവുമായ വിഷയങ്ങളിൽ വികസനം ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് ഇത്. പ്രായഭേദമെന്യേ വിവിധ മേഖലകളിലുള്ള തന്റെ സുഹൃത്തുക്കളെ ചേർത്ത് രൂപവത്കരിച്ച ഈ സംഘം,മൂന്ന് മാസത്തിലൊരിക്കൽ ഒരു പ്രധാനവിഷയം വിശകലനം ചെയ്ത് പദ്ധതി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കാനാണ് ആലോചിക്കുന്നത്.
വർമാജിയുടെ ദിവസം ആരംഭിക്കുന്നത് എറണാകുളം ശിവക്ഷേത്രത്തിൽ പുലർച്ചെ മുഴങ്ങുന്ന വെടിക്കെട്ട് കേട്ടാണ്. മൂന്ന് മണിക്ക് ഉണർന്നാൽ അടുക്കളയിൽ ചെന്ന് കാപ്പിയുണ്ടാക്കും. അത് കുടിച്ച ശേഷം എഴുത്തുമുറിയിൽ വന്ന് ശിവക്ഷേത്രത്തിലെ കൊടിമരം നോക്കി പ്രാർത്ഥിക്കും. പിന്നീട് തന്റെ മേശപ്പുറത്തെ ഗാന്ധിജിയുടെ ഛായാചിത്രത്തിലും തൊഴും. പിന്നീടിള്ള സമയം എഴുത്തും വായനയ്ക്കുമാണ്. ഇദ്ദേഹത്തിന്റെ വായന മുഴുവൻ കമ്പ്യൂട്ടറിൽ ഗൂഗിൾ വഴിയാണ്.
6.30ന് മുൻപ് എഴുത്തുജോലികൾ തീർത്ത് ഒൻപതിലധികം ഇ- പത്രങ്ങളും വായിച്ച് അടുക്കളയിൽ പച്ചക്കറികൾ അരിയാൻ കയറിയാൽ പിന്നെയാണ് ചിന്തകളുടെ ഉദയം. ഈ അടുക്കളയിൽ നിന്ന് വളർന്ന ആശയമാണ് ഇതര സംസ്ഥാന തൊഴിലാളികളെ കാക്കനാട് ഇ.എം.എസ്. ലൈബ്രറിയിൽ മലയാളം പഠിപ്പിച്ചത്. അറിയപ്പെടാതെ പോകുന്ന 120-ഓളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇടം നൽകിയതിനു പിന്നിലും ഈ അടുക്കള വിഷകലനം തന്നെ. ദിവസം രണ്ട് പൊതു പരിപാടികളിലെങ്കിലും അദ്ദേഹം പങ്കെടുക്കുന്നു.
ഭാര്യ രാധയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കും അടുത്ത സുഹൃത്തുൾക്കും ബന്ധുക്കൾക്കും ഒപ്പം മിഥുന മാസത്തിലെ ചതയം നാളായ ഞായറാഴ്ച മേഴ്സി ഹോമിലാണ് വർമാജിയുടെ പിറന്നാൾ ആഘോഷം.
ഓഹരി, ക്രിക്കറ്റ്, സ്റ്റോക് എക്സേചേഞ്ച്, കറിയാച്ചന്റെ ലോകം, അയാനയം, സീരിയൽ, മോഹനവർമയുടെ സ്ത്രീകൾ, പാർപ്പിടം, വൃന്ദാവനത്തിലെ രാധ, റോസ്മേരി, ഗോൾ, കൊച്ചി, നക്ഷത്രങ്ങളുടെ തടവുകാരി, ആരണ്യപർവം, ചംബൽ, അധിനിവേശം, അപ്പോയ്ന്റ്മെന്റില്ലാത്ത അതിഥി എന്നിങ്ങനെ നിരവധി കൃതികളുടെ രചയിതാവാണ്. ഓഹരി എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും അബുദാബി മലയാളം സമാജം അവാർഡും ലഭിച്ചിട്ടുണ്ട്. കറിയാച്ചന്റെ ലോകം എന്ന നോവലിന് ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.