'ദംഗൽ' സിനിമയോട് സമാനമാണ് തന്റെ ജീവിതമെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പർ സ്റ്റാർ ഹർമൻ പ്രീത് കൗർ. വിജയവഴിയിൽ പി.വി. സിന്ധു ഉൾപ്പെടെയുള്ള വനിതാ കായിക താരങ്ങൾ പ്രചോദനമായെന്നും ഹർമൻ വ്യക്തമാക്കുന്നു. കേരളത്തിൽ കന്നി സന്ദർശനത്തിനെത്തിയ താരം മലയാളികളോട് മനസ് തുറക്കുന്നു.
ക്രിക്കറ്റിൽ പെൺപടയുടെ കരുത്ത് കുറിച്ചിട്ട ഇന്നിങ്സുകളിലൊന്നാണ് ഹർമൻ പ്രീത് കൗറിന്റെ ഓസ്ട്രേലിയക്ക് എതിരായ 171 റൺസ്. അതും ലോകകപ്പിൽ. സച്ചിൻ, ധോണി, കോഹ്ലി തുടങ്ങി പുരുഷതാരങ്ങളിൽ മാത്രം ഉടക്കി നിന്ന കണ്ണുകൾ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളിലേക്കും പാഞ്ഞു. എന്നാൽ താരജാഡകളൊന്നുമില്ലാതെ ഒരു സാധാരണ പഞ്ചാബി പെൺകുട്ടിയായാണ് ഹർമൻ പ്രീത് കൗർ മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടിയിലെ കൗബോയ് പാർക്കിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം.
കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും നൃത്തം ചെയ്തും ക്രിക്കറ്റ് കളിച്ചും കേരള യാത്ര അടിച്ചുപൊളിച്ചു ഹർമൻ പ്രീത് കൗർ. സിക്സറുകൾ പറത്തി മുന്നേറിയ കായിക ജീവിതത്തിൽ ഹർമന് പിന്തുണയായത് കുടുംബമാണ്. ഹർമന്റെ വാക്കുകളിൽ പറഞ്ഞാൽ ഒരു ക്രിക്കറ്റ് ദംഗൽ വിക്ടറി. പി.വി. സിന്ദു ഉൾപ്പെടെയുള്ള വനിതാ താരങ്ങളുടെ വിജയങ്ങളാണ് ഹർമനിലും കൂട്ടരിലും ആവേശം നിറച്ചത്. വിജയം വരിക്കാൻ പ്രചോദനമായത്. പി.വി. സിന്ദുവിന്റെ കളി ഞങ്ങൾ ഒരുമിച്ചിരുന്നു കണ്ടു. ഒരുപാട് പാഠങ്ങൾ പഠിച്ചു. കഴിഞ്ഞ വർഷം വനിതാ താരങ്ങൾ രാജ്യത്തിന് വേണ്ടി മികച്ച വിജയം കീഴടക്കി. സ്പോർട്സ് പുരുഷൻമാർക്ക് മാത്രമെന്നാണ് പൊതുവെ പറയാറുളളത്. പെൺകുട്ടികൾക്കും ചിലതൊക്കെ ചെയ്യാനാകുമെന്ന് തെളിയിച്ചു അത് വലിയ വിജയമാണ്
വീരേന്ദർ സെവാഗിന്റെ ആരാധികയായ ഹർമനും പ്രിയം കൂറ്റൻ സിക്സറുകളോടാണ്. പരുക്കേറ്റ വിരലുമായാണ് ഹർമൻ ലോകകപ്പ് പൂർത്തിയാക്കിയത്. ഫൈനലിലെ തോൽവി വിഷമിപ്പിച്ചെങ്കിലും വനിതാ ക്രിക്കറ്റ് ടീമിനെ രാജ്യം അംഗീകരിച്ചതിൽ ഹർമനും കൂട്ടരും അഭിമാനിക്കുന്നു.
ഞങ്ങൾ ലോകകപ്പിന് പോകുമ്പോൾ ആരും വനിത ക്രിക്കറ്റ് ടീമിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ ലോകകപ്പിന് ശേഷം കഥ മുഴുവൻ മാറി. ഇപ്പോൾ ഞങ്ങൾ ഓരോരുത്തരെയും ഞങ്ങളുടെ ചരിത്രവും എല്ലാവർക്കും അറിയാം. ടിവിയിൽ മാത്രം കണ്ടിട്ടുള്ള താരങ്ങൾ വിളിച്ച് അനുമോദിച്ചു. വരുന്ന മാച്ചുകളിലും വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ടന്നും ഹർമൻ പ്രീത് കൗർ പറഞ്ഞു. ഹർമനൊപ്പം അച്ഛൻ ഹർമീന്ദർ സിങ്ങും സഹോദരൻ തേജീന്ദർ സിങും ഉണ്ടായിരുന്നു. കേരളത്തിൽ കുടുംബസമേതം വരുമെന്ന് ഉറപ്പ് നൽകിയാണ് ഹർമൻപ്രീത് കൗർ മടങ്ങിയത്.