നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നഗരമാണ് ഒഡിഷയുടെ തലസ്ഥാനമായ ഭുബനേശ്വർ. ചരിത്രത്താളുകളിൽ അശോകചക്രവര്‍ത്തിയും കലിംഗയുദ്ധവുമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അശോകചക്രവർത്തിയുടെ ഓർമകൾ നിറയുന്ന ഭുവനേശ്വർ ധൗളിഗിരിയിലെ കാഴ്ചകളിലേക്ക്. ഭുബനേശ്വറിൽനിന്നും 12കിലോമീറ്റർ മാറിയാണ് ധൗളിഗിരി. ഒഡീഷയുടെ തനത് കരകൗശല-കൈത്തറി ഉൽപന്നങ്ങൾ വിൽക്കപ്പെടുന്ന ധാരാളം കടകൾക്കിടയിലൂടെവേണം കുന്നിൻമുകളിലെ ബുദ്ധസ്തൂപത്തിന് അരികിലേക്കെത്താൻ.
ധൗളിയിലെ ഈ ബുദ്ധസ്മാരകത്തിൻറെ പ്രത്യേകതയറിയണമെങ്കിൽ നാം ഏറെദൂരം പിന്നോട്ടുനടക്കണം. യുദ്ധവിജയങ്ങൾകൊണ്ട് സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കിയ മൗര്യസാമ്രാജ്യത്തൻറെ ഭരണാധികാരിയായിരുന്ന അശോകചക്രവർത്തിയുടെ ജീവിതം മാറ്റിമറിച്ച മണ്ണാണ് പഴയ കലിംഗപ്രദേശമായ ധൗളി. പൂർവികനായിരുന്ന ചന്ദ്രഗുപ്തമൗര്യന്‍പോലും തോറ്റുപിൻമാറിയപ്പോൾ, കലിംഗസാമ്രാജ്യം അശോകചക്രവർത്തി അക്രമിച്ച് കീഴടക്കി. ചരിത്രകാരൻമാരുടെ അഭിപ്രായമനുസരിച്ച് ബിസി 261ലാണ് ഇത് സംഭവിച്ചത്. ഒരുലക്ഷത്തോളം സൈനീകർക്ക് യുദ്ധത്തിൽ ജീവൻനഷ്ടമായി. അമ്പതിനായിരംപേർ തടവുകാരായി. എന്നാൽ, ഈ കണക്കുകള്‍ അശോകചക്രവർത്തിയുടെ മനസിനെ സ്പർശിച്ചു. മാനസാന്തരപ്പെട്ട ചക്രവർത്തി, ഇനിമേൽ യുദ്ധംചെയ്യില്ലെന്നും ധർമ്മമാർഗത്തിൽ മുന്നോട്ടുപോകുമെന്നും തീരുമാനമെടുത്തു. ബുദ്ധമതം സ്വീകരിച്ചു. ആ സ്ഥലത്താണ് ഇന്ന് ഈ ബുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത്.
നിരന്നുകിടക്കുന്ന പ്രദേശത്തെ ഒറ്റപ്പെട്ട കുന്നായതിനാൽ തണുത്തകാറ്റാണ് എപ്പോഴും അനുഭവപ്പെടുന്നത്. ഇവിടെനിന്നുനോക്കിയാൽ കിലോമീറ്ററുകളോളം അകലെയുള്ള ഭുബനേശ്വർ നഗരംകാണാം. ചരിത്രംപേറുന്ന ദയാനദി പാതിവറ്റി ഒഴുകുന്നതുകാണാം. കുന്നിൻമുകളിലേക്കുള്ള വഴിയരികിൽതന്നെയാണ് അശോകചക്രവർത്തിയുടെ ഓർമകൾ തങ്ങുന്ന ശിലകളുടെ കൂട്ടം. യുദ്ധത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഈ പാറക്കൂട്ടങ്ങൾക്ക് മുകളിൽനിന്നാണ് അശോകചക്രവർത്തി ദർശിച്ചത് എന്നാണ് ചരിത്രം. എന്നും ചരിത്രാന്വേഷികൾക്കും, സഞ്ചാരികൾക്കും മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്നതാണ് ധൗളിയിലെ കാഴ്ചകള്‍.