തിരുവനന്തപുരം കഴക്കൂട്ടത്തിനുസമീപം മേനംകുളത്ത് യുവാവ് മദ്യലഹരിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നു. മേനംകുളം സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ സുഹൃത്ത് ഉണ്ണിയെ പൊലീസ് തിരയുന്നു.
വൈകിട്ട് ആറുമണിയോടെ മേനംകുളത്ത് ഉണ്ണിയുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്. ഇരുവരും സുഹൃത്തുക്കളും കഞ്ചാവ് വിൽപന ഉൾപ്പടെ പല ക്രിമിനൽ കേസുകളിലും പ്രതിയുമാണ്. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഉണ്ണി സമീപത്തുള്ള തന്റെ വീട്ടിൽ പോയി വാക്കത്തിയുമായെത്തി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റ സന്തോഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു.
വിവരം അറിഞ്ഞെത്തിയ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഉണ്ണിയെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പറയാൻ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്.