തിരുവനന്തപുരം തമ്പാനൂരിൽ സ്വകാര്യ ട്രാവൽ ഏജന്‍സിയിൽ വിസ തട്ടിപ്പിനിരയായ യുവതിയുടെ ആത്മഹത്യ ശ്രമം. സംഭവത്തെ തുടർന്ന് ഏജൻസി എം.ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.45 ദിവസത്തിനകം വിസ നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
തമ്പാനൂരിലുള്ള കൈലാസ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിക്കാർ എത്തിയത്. ഗൾഫ് രാജ്യങ്ങളിൽ ജോലിയും യാത്രക്കുള്ള വിസയും വാഗ്ദാനം ചെയ്ത് 20,000 രൂപ മുതൽ 50,000 രൂപവരെ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഓൺലൈൻ പാസ്പോർട്ട്, വിമാന ടിക്കറ്റ്, ടൂർ പാക്കേജ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഏജൻസി നൽകിയിരുന്നത്.
45 ദിവസത്തിനകം വിസ നൽകുമെന്നായിരുന്നു പലർക്കും ഏജൻസി വാഗ്ദാനം നൽകിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഏജൻസി ഓരോ കാരണങ്ങള് പറഞ്ഞ് നീട്ടികൊണ്ട് പോവുകയായിരുന്നു. മുഴുവൻ പണവും തിരികെ നൽകിയതുമില്ല. തുടർന്നാണ് പരാതിയുമായെത്തിയ വലിയതുറ സ്വദേശി പ്രിൻസില ഓഫീസിൽ വച്ച് ഷോൾ കഴുത്തിൽ മുറുക്കി ആത്മഹത്യക്ക് ശ്രമിച്ചത്.
പിന്നാലെ തട്ടിപ്പിനിരയായ കൂടുതൽപേരെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. എം.ഡി. ഷിഹാബുധിനെ കസ്റ്റഡിയിലെടുത്തു.