കോട്ടയത്തെ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം നീണ്ടകര സ്വദേശി ആദർശാണ് മരിച്ചത്.
പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം യുവാവും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. സംഭവം തടയാൻ ശ്രമിച്ച മറ്റ് രണ്ടു വിദ്യാർഥികൾക്കും പൊള്ളലേറ്റിട്ടുണ്ട്.
ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം.എസ് എംഇയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ആദർശ് കോഴ്സ് പൂർത്തിയാക്കിയത്. ജൂനിയറായി പഠിച്ചിരുന്ന ഹരിപ്പാടു സ്വദേശിയായ പെൺകുട്ടിയോട് ഇയാൾ പഠന കാലയളവിൽ പ്രണയാഭ്യർഥന നടത്തിയിരുന്നു.എന്നാൽ പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് പൊലീസ് അദർശിന് താക്കീത് നൽകിയിരുന്നു. എന്നാൽ രാവിലെ ക്യാംപസിലെത്തിയ ആദർശ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച ശേഷം വിദ്യാർഥിനിയുടെ ക്ലാസിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം നിലവിളിച്ചു കൊണ്ട് പുറത്തേയ്ക്ക് ഓടിയ വിദ്യാർഥിനിയുടെ പിന്നലെയെത്തിയ പ്രതി തടഞ്ഞു നിർത്തി പെട്രൊളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് വിദ്യാർഥികൾ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവർക്കും പൊള്ളലേറ്റു.
സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ക്ലാസ് മുറി പൂട്ടി മുദ്രവച്ചു. വിദ്യാർഥികളിൽ നിന്ന് മൊഴിയെടുത്തു. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.