കോഴിക്കോട് താമരശേരി പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ ഗുണ്ടായിസം. യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു. നാലു പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
താമരശേരി സ്വദേശി കളത്തിൽ സുബൈറാണ് ആക്രമിക്കപ്പെട്ടത്. വയനാട്ടിലെ തേയിലത്തോട്ടം നടത്തിപ്പുകാരനാണ്. മർദ്ദനത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. താമരശേരി പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്ത് മിനിബൈപാസ് റോഡിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. നാലംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പ്രതികൾ ബന്ധുക്കൾതന്നെയാണെന്ന് സുബൈർ പറയുന്നു. അനധികൃത കെട്ടിട നിർമാണത്തെക്കുറിച്ച് പരാതി നൽകിയതിന്റെ വിദ്വേഷമാണ് അക്രമത്തിന് കാരണം.
കഴിഞ്ഞ ദിവസം സുബൈറിന്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. കുഴൽപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയപ്പോഴായിരുന്നു റെയിഡ്. പക്ഷേ, വിവരം തെറ്റായിരുന്നുവെന്ന് പൊലീസിന് മനസിലായി. മനപൂർവം കേസിൽ കുടുക്കാൻ വേണ്ടി ആരോ ചമച്ച കള്ളക്കഥയാണെന്നാണ് സൂചന. ഇതിനു പിന്നാലെയാണ്, നടുറോഡിലിട്ട് ആക്രമിച്ചത്.