പ്രശസ്ത ദലിത്ചിന്തകനും എഴുത്തുകാരനുമായ ഡോ. കൃഷ്ണ കിര്‍വാലെ കുത്തേറ്റുമരിച്ചു. മഹാരാഷ്ട്ര കോലാപൂരിലെ സ്വന്തംവീടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കാണപ്പെട്ടത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക വിലയിരുത്തൽ.
വെസ്‌റ്റേണ്‍ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ജില്ലയിലുള്ള വീട്ടില്‍ , കിര്‍വാലെയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ നിരവധി കുത്തേറ്റനിലയിലായിരുന്നു മൃതദേഹം. വീട്ടിൽ മരപ്പണിക്കെത്തിയ പ്രീതം പാട്ടിലിനാണ് കിർവാലെയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി ഭാര്യ മൊഴിനൽകിയിട്ടുണ്ട്. ഇയാളുമായി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തർക്കമുണ്ടായെന്നും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചു എന്നുമാണ് മൊഴിപ്രകാരം പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തില്‍ മറ്റ് സാമൂഹിക പ്രശ്‌നങ്ങളില്ലെന്നാണ് മനസിലാക്കുന്നതെന്നും പോലീസ് പറയുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം, പ്രീതംപാട്ടിൽ പൊലീസിൻറെ പിടിയിലായെന്ന് സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ദലിത് സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഡോ. കിര്‍വാലെ അംബേദ്ക്കറെറ്റ് മൂവ്‌മെന്‍റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സജീവമായിരുന്നു. കോലാപൂര്‍ ശിവാജി യൂണിവേഴ്‌സിറ്റിയിലെ മറാത്തി വിഭാഗത്തിന്റെ തലവനായിരിക്കെ വിരമിച്ച ശേഷമാണ് മൂവ്മെൻറിൽ സജീവമായത്. അംബേദക്കര്‍ ഫിലോസഫിയിലും മറാത്തി ഭാഷയിലും അഗാധമായ ജ്ഞാനമുണ്ടായിരുന്ന കിർവാലെയ്ക്ക് 62 വയസായിരുന്നു.