വിവാഹാഭ്യർഥന നിരസിച്ച കാമുകനു നേരെ യുവതിയുടെ ആസിഡ് ആക്രമണം. ആസിഡ് ഒഴിച്ചശേഷം സർജിക്കൽ ബ്ലേഡ്കൊണ്ടു മുഖം വരഞ്ഞ നിലയിൽ വസ്ത്രവ്യാപാരിയായ ജയകുമാറിനെ (30) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രി നഴ്സായ ലിഡിയയെ (26) പൊലീസ് അറസ്റ്റ് ചെയ്തു. വിജയനഗർ പൈപ്പ്‌ലൈൻ റോഡിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശ്രീരാമപുര നിവാസിയായ ലിഡിയയും ജയകുമാറും നാലുവർഷമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വിവാഹത്തിനു നിർബന്ധിച്ചതോടെ സമീപകാലത്തു ലിഡിയയുമായി അകന്ന ജയകുമാർ വേറെ വിവാഹാലോചനകൾ നടത്തി. ഇതിലുള്ള വൈരാഗ്യം മൂലമാണ് ജയകുമാറിനെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന ജയകുമാറിനെ ലിഡിയ വഴിയിൽ തടയുകയും കുപ്പിയിൽ നിറച്ച ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. എന്നിട്ടും ദേഷ്യം തീരാതെ ബ്ലേഡ് ഉപയോഗിച്ചു മുഖത്തു വരയുകയും ചെയ്തശേഷം കടന്നുകളഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലിഡിയയെ ഇന്നലെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ലിഡിയയുടെ ബന്ധു സുനിലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. കൊലപാതകശ്രമത്തിനു കേസെടുത്തശേഷം കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ലിഡിയയ്ക്ക് ആസിഡ് എവിടെ നിന്നു ലഭിച്ചെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.