സ്ത്രീസുരക്ഷ സംബന്ധിച്ച പൂർണവിവരങ്ങൾ എത്രയുംവേഗം സമർപ്പിക്കാൻ പൂണെയിലെ ഐടി സ്ഥാപനങ്ങള്‍ക്ക് പൊലീസിന്റെ നിർദേശം. സ്വകാര്യ ഏജൻസികള്‍ മുഖേന ജോലി ചെയ്തുവരുന്ന സുരക്ഷാ ജീവനക്കാരുടെ വിവരങ്ങളും സമർപ്പിക്കണം. ഇൻഫോസിസിൽ കോഴിക്കോട് സ്വദേശിനിയായ ഐടി ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.
കോഴിക്കോട് പായിമ്പ്രസ്വദേശിനി രസീലരാജുവിനെ ജോലിസ്ഥലത്ത് സുരക്ഷാജീവനക്കാരൻതന്നെ കൊലപ്പെടുത്തിയതോടെയാണ് പൂണെയിലെ ഐടി സ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷ ചോദ്യംചെയ്യപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രസീല ജോലിചെയ്തിരുന്ന സ്ഥാപനത്തിന് തികഞ്ഞ സുരക്ഷാവീഴ്ച സംഭവിച്ചതായും വ്യക്തമായിരുന്നു. പൂണെ പൊലീസ് കമ്മിഷണർ രശ്മ ശുക്ല മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് പൂണെയില്‍ പ്രവർത്തിക്കുന്ന നാനൂറിലധികം ഐടി സ്ഥാപനങ്ങളോട് സുരക്ഷാവിവരങ്ങളും, സ്വകാര്യ ഏജൻസികള്‍മുഖേന ജോലിചെയ്തുവരുന്ന സുരക്ഷാജീനക്കാരുടെ വിവരങ്ങളുമടങ്ങുന്ന റിപ്പോർട്ടും പൊലീസ്തേടിയത്.
ഒപ്പം, ചില നിർദേശങ്ങളും മുന്നോട്ടുവച്ചതായി ജോയിന്‍റ് പൊലീസ് കമ്മിഷണർ സുനിൽ രാമാനന്ദ് പറഞ്ഞു. ഓഫീസും പരിസരവും സദാ സിസിടിവിനിരീക്ഷണത്തിലായിരിക്കണം. വനിതാ ഉദ്യോഗസ്ഥരെ ഒറ്റയ്ക്ക് ജോലിചെയ്യാൻ നിർബന്ധിക്കരുത്. ഓഫീസിൽ ആദ്യം എത്തുന്നതും, അവസാനം പുറത്തുപോകുന്നതും വനിതാജീവനക്കാർ ആയിരിക്കരുത്. അത്തരത്തില്‍ വനിതകൾക്ക് ജോലിചെയ്യേണ്ടിവന്നാൽ സുരക്ഷ ഉറപ്പാക്കണം. ഇവയൊക്കെയാണ് പൊലീസിൻറെ നിർദേശങ്ങൾ. അതേസമയം, സുരക്ഷാജീവനക്കാരെ തിരഞ്ഞെടുക്കമ്പോൾ അവരുടെ പശ്ചാത്തലങ്ങൾകൂടി കർശനമായി കണക്കിലെടുക്കണമെന്ന് സെക്യുരിറ്റി ഏജന്‍സികളോട് പൊലീസ് ആവശ്യപ്പെട്ടു.