കായംകുളം കണ്ടല്ലൂരില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. പ്രതികള്‍ കൊലപാതകം ലക്ഷ്യംവച്ചിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രദേശത്തെ ഗുണ്ടയായിരുന്ന സുമേഷ് പ്രതികളെ നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ട്. കൈയ്യും കാലും വെട്ടി പകതീര്‍ക്കുകയായിരുന്നു സംഘത്തിന്‍റെ ഉദ്ദേശം. കേസില്‍ ഒരു പ്രതികൂടി പിടിയിലാകാനുണ്ട്
ഞണ്ടുകുത്തി എന്ന മൂര്‍ച്ചയേറിയ ആയുധം എപ്പോളും അരയില്‍ കരുതിയിരുന്ന ക്രിമിനലായിരുന്നു കണ്ടല്ലൂര്‍ സ്വദേശി സുമേഷ്. ആയുധം പുറത്തെടുത്താല്‍ ചോരകാണാതെ തിരികെ വയ്ക്കില്ലെന്ന ഗുണ്ടാ ഡയലോഗ് പ്രാവര്‍ത്തികമാക്കിയിരുന്ന പ്രകൃതം. 2015 ല്‍ എംഎസ്എം കോളജിലെ വിദ്യാര്‍ഥികളെ ആളുമാറി തല്ലാന്‍ പിടിച്ചപ്പോഴും ഞണ്ടുകുത്തി പുറത്തെടുത്തു. ആളുമാറിയെന്ന് മനസിലായിട്ടും സുമേഷ് അഫ്സല്‍ എന്ന വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കുത്തി. രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍റെ പക പക്ഷേ ഒടുങ്ങിയിരുന്നില്ല.
അന്നു പരുക്കേറ്റ അഫ്സലിന്‍റെ സഹോദരനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാഷിം. മറ്റുപ്രതികള്‍ക്കും സുമേഷിനെക്കൊണ്ട് പല ഉപദ്രവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സുമേഷിന്‍റെ കൈ കാലുകള്‍ വെട്ടുക എന്നതായിരുന്നു സംഘത്തിന്‍റെ ഉദ്ദേശം. അത് അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ ഒരു വെട്ട് വയറിനേറ്റു.
അതില്‍ നിന്ന് ചോരവാര്‍ന്നതാണ് മരണകാരണം. കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളിലൊന്ന് കണ്ടെടുത്തിട്ടുണ്ട്. കായംകുളം കനീസ കടവ് പാലത്തിന് സമീപത്തെ പൊന്തക്കാട്ടില്‍ നിന്നാണ് വാള്‍ കിട്ടിയത്. കൃത്യം നടത്തിയ സംഘത്തിലെ ഒരാളായ ഫൈസല്‍ ഒളിവിലാണ്. കൂടാതെ കൊലപാതകത്തിന് അഞ്ചുപേരുടെ സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. പിടിയിലായ നാലുപേരുടെ തിരിച്ചറിയല്‍ പരേഡ് തല്‍ക്കാലം നടത്തില്ല.