കിണറ്റിൽ കീടനാശിനി കലർത്തിയതായി പരാതി. അടൂർ മാങ്കൂട്ടം സ്വദേശി വാസുദേവന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടത്. അടൂർ പൊലീസ് കേസെടുത്തു.
വീടിനോട് ചേർന്ന് വാസുദേവൻ നടത്തുന്ന ഹോട്ടലിലേയ്ക്കുള്ള വെള്ളമെടുക്കുന്നതിനിടയിലാണ് നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. പല പാത്രങ്ങളിലേയ്ക്കും പകർന്നെങ്കിലും വെള്ളത്തിന്റെ റോസ് നിറത്തിന് മാറ്റമുണ്ടായില്ല. കിണറും പരിസരവും പരിശോധിച്ചു. കിണറിന്റെ തൊടിയിലും തൂണിലും റോസ് നിറത്തിലുള്ള പൊടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതോടെയാണ് കിണറിൽ കീടനാശിനി കലർത്തിയതായ സംശയം ബലപ്പെട്ടത്. വാസുദേവന്റെ ഇടപെടൽ വലിയൊരു അത്യാഹിതമാണ് ഒഴിവാക്കിയത്. വീട്ടുകാരുടെ കുടിവെള്ള ഉറവിടമെന്നതിനപ്പുറം നിരവധിപേരാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നത്.
ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഫ്യുരിഡാന്റെ സാന്നിധ്യമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വ്യക്തതയ്ക്കായി തിരുവനന്തപുരത്തെ ലാബിലേയ്ക്ക് സാംപിളുകൾ അയച്ചിട്ടുണ്ട്.