വാളയാറിൽ സഹോദരിമാർ മരിച്ച കേസിൽ ഉറ്റബന്ധുക്കൾ ഉൾപ്പെടെയുളളവരുടെ അറസ്റ്റുണ്ടാകും. ഇന്നലെ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥലം എംഎൽഎകൂടിയായ ഭരണപരിഷ്കാരകമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മരിച്ച കുട്ടികളുടെ വീട് സന്ദർശിക്കും.
കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനായ മധു , അച്ഛന്റെ സുഹൃത്തും എട്ടുവർഷമായി ഇൗ കുടുബത്തോടൊപ്പം താമസിക്കുന്ന ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരുടെ അറസ്റ്റ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയിരുന്നു. ഇതുകൂടാതെയാണ് കൂടുതൽ അറസ്റ്റിന് സാധ്യത. ഉറ്റബന്ധുക്കൾ ഉൾപ്പെടെയുളളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ജെ.സോജന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘം കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്ന നടപടികളും തുടങ്ങി. കുട്ടികൾ ചൂഷണത്തിനിരയായ വിവരം കഴിഞ്ഞദിവസം മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇതടക്കം ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന ഫലങ്ങളും കണക്കാക്കി മാത്രമേ അറസ്റ്റ് നടപടികളുണ്ടാകു. ശെൽവപുരത്തെ വീട്ടിൽ നിന്ന് ലഭിച്ച വസ്ത്രങ്ങളും മുടിയും ഉൾപ്പെടെയുളള വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം സ്ഥലം എംഎൽഎകൂടിയായ ഭരണപരിഷ്കാരകമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മരിച്ച കുട്ടികളുടെ വീട് സന്ദർശിക്കും. ബിജെപി ദേശീയ നിർവാഹകസമിതി അംഗം വി.മുരളീധരനും കുട്ടികളുടെ ശെൽവപുരത്തെ വീട്ടിലെത്തും.