സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെയ്തതു സ്ഥലം എംഎൽഎ കൂടിയായ വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നതിന് മുൻപ്. ഇരുവരും ഇന്ന് അട്ടപ്പള്ളത്തു പെൺകുട്ടികളുടെ വീട്ടിലെത്തും. ഇന്നു രാവിലെ 11 നാണ് വി.എസ് അട്ടപ്പള്ളത്തെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈകിട്ട് 6.30 ന് അട്ടപ്പള്ളത്തെ വീട്ടിലെത്തും.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനും ഇന്നു ഉച്ചയ്ക്ക് അട്ടപ്പള്ളത്തെത്തും. രണ്ടുപേരുടെയും സന്ദർശനം സംബന്ധിച്ച് ഇന്നലെ പൊലീസിന് അറിയിപ്പു ലഭിച്ചിരുന്നു. വാളയാർ സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിവേണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.
നേതാക്കൾ എത്തുന്നതിനു മുൻപ് അറസ്റ്റുണ്ടായില്ലെങ്കിൽ സർക്കാരിനെതിരെ ശക്തമായ വിമർശനത്തിന് വാളയാർ വേദിയാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് രാവിലെ മുതൽ ആരംഭിച്ച നാടകീയതയ്ക്കൊടുവിൽ ഇന്നലെ വൈകിട്ട് 6.45 ന് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പിന്നീട് അറസ്റ്റ് ഇന്നത്തേക്കു മാറ്റുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിനിടെ വൈകിട്ട് പൊടുന്നനെ അറസ്റ്റ് രേഖപ്പെടുത്തി.
മലമ്പുഴ മണ്ഡലത്തിൽ സമീപകാലങ്ങളിൽ നടന്ന അതിക്രമങ്ങളിൽ സിപിഎമ്മിനുള്ളിൽ തന്നെ അതൃപ്തി പടരുകയാണ്. ഈ സാഹചര്യത്തിൽ വി.എസ്.കടുത്ത പ്രതികരണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടായിരുന്നു.ഇതിനിടെ കേസ് അന്വേഷണത്തിൽ പൊലീസ് വരുത്തിയ ഗുരുതര വീഴ്ചയിൽ ആഭ്യന്തര വകുപ്പും കടുത്ത അതൃപ്തിയിലാണ്. മൂത്ത പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് മധുവിനെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാഷ്ട്രീയ സമ്മർദ്ദങ്ങളെത്തുടർന്ന് വിട്ടയച്ചതെന്നും ആരോപണം ഉണ്ട്. ആദ്യ കേസ് പൊലീസ് വേണ്ടവിധത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ ഇളയ പെൺകുട്ടിയെങ്കിലും മരണത്തിൽ നിന്നു രക്ഷപ്പെടുത്താമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ക്രിമിനൽ പശ്ചാത്തലം
പാലക്കാട് ∙ വാളയാർ അട്ടപ്പള്ളം സംഭവത്തിൽ അറസ്റ്റിലായത് ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്നു പൊലീസ്. അറസ്റ്റിലായ മധു രാഷ്ട്രീയ സംഘർഷങ്ങളിലും കുത്തുകേസിലും പ്രതിയാണ്. ഷിബുവിനെതിരെ ഇടുക്കി പൊലീസ് സ്റ്റേഷനിൽ കേസ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. സംഭവത്തിൽ ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
ഇന്നലെ പുതിയ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നു ലഭിച്ച മുടി, വസ്ത്രം, സിഗരറ്റ് കുറ്റി ഉൾപ്പെടെ ഉള്ള വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും വീണ്ടും മൊഴിയെടുത്തിട്ടുണ്ട്. ഇളയ കുട്ടിയുടെ മരണത്തിൽ കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.