പാങ്ങോട്∙ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാസർകോട് പള്ളിക്കര സ്വദേശി പുഷ്പരാജി(36)നെ പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ ഒരു വർഷമായി മൊബൈൽഫോണിലും വാട്സ് ആപ് വഴിയും പെൺകുട്ടിയുമായി ചങ്ങാത്തം പുലർത്തി വരികയായിരുന്നുവെന്നും 18നു പെൺകുട്ടിയെ സ്കൂളിൽ പോകുന്നുവെന്നു പറഞ്ഞു തമ്പാനൂരിലേക്കു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ചു വീട്ടുകാർ പൊലീസിൽ പരാതി നൽകി.
പെൺകുട്ടി തിരുവനന്തപുരത്ത് ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എസ്‌പി അശോക് കുമാറിന്റെ നിർദേശാനുസരണം വെഞ്ഞാറമൂട് സിഐ: ആർ.വിജയൻ, പാങ്ങോട് അഡീഷനൽ എസ്ഐ മധു എന്നിവരുടെ നേതൃത്വത്തിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തുകയായിരുന്നുവെന്നും പിന്നീട് വീട്ടിൽ തിരികെ പോകാൻ പറഞ്ഞതിനു ശേഷം പ്രതി പോയെന്നും പെൺകുട്ടി മൊഴി നൽകിയതിനെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പുഷ്പരാജിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക http://localnews.manoramaonline.com/home.html