വിവാഹപ്പരസ്യം നല്‍കി യുവതികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതിയെ പെരിന്തല്‍മണ്ണയിലെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞദിവസം നിലമ്പൂരില്‍ നിന്നാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത പൊലീസുകാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ചേര്‍ത്തല സ്വദേശിയായ ഇരുപത്തിയേഴുകാരിയെ ചേരാനല്ലൂരില്‍ നിന്നു കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഒന്നേകാല്‍ ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പുതിയാപ്ല മജീദ് എന്നറിയപ്പെടുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയ്ക്കല്‍ വെട്ടിച്ചിറയില്‍ താമസിച്ചിരുന്ന മജീദിനെ സമാനമായ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമായിരുന്നു തട്ടിപ്പ്. വ്യാജരേഖകള്‍ കാണിച്ച് പത്രങ്ങളില്‍ വിവാഹ പരസ്യങ്ങള്‍ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിളിക്കുന്ന സ്ത്രീകളുമായി സൗഹൃദത്തിലായശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ആഭരണവും പണവുമായി വീട് വിട്ട് വരാന്‍ ആവശ്യപ്പെടും. ഇങ്ങനെ വന്നവരാണ് മജീദിന്റെ തട്ടിപ്പിനിരയായത്. ചികില്‍സയിലായിരുന്ന ചേര്‍ത്തല സ്വദേശിനി വിവാഹപ്പരസ്യം കണ്ട് മെസേജ് അയച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ ബന്ധം തുടങ്ങിയത്. മജീദ് ആവശ്യപ്പെട്ടപ്രകാരം കുറ്റിപ്പുറത്തെത്തിയ യുവതിയെ മലപ്പുറത്തെ ലോഡ്ജില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്, സ്വര്‍ണം തട്ടിയെടുത്തശേഷം പിറ്റേന്ന് തിരിച്ച് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. യുവതിയെ താമസിപ്പിച്ച ലോഡ്ജ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കേസില്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പൊലീസുകാരനെതിരായ പരാതി. ഒളിവിലായതിനാലാണ് സിവില്‍ പൊലീസ് ഓഫിസറായ ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.