മലപ്പുറം വഴിക്കടവ് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഘർഷത്തിനിടെ എസ്.ഐ കെ.ബി. ഹരികൃഷ്ണനെ ചവിട്ടി വീഴ്ത്തുന്നതിന്റേയും എസ്.ഐ ആകാശത്തേക്ക് വെടിയുതിർക്കുന്നതിന്റേയും സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. സംഭവത്തിന് പിന്നാലെ എസ്.ഐയെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. അപകടത്തിൽപ്പെട്ട രണ്ട് ബൈക്കുകാർക്കും വേണ്ടി ഇരുഭാഗങ്ങളിലായി സംഘടിച്ചവരെ മടക്കി അയക്കാനുളള ശ്രമത്തിനിടെയാണ് എസ്.ഐക്ക് മർദനമേറ്റത്. എസ്.ഐയോട് തട്ടിക്കയറിയ വഴിക്കടവ് വെട്ടുകത്തിക്കോട്ട ജിബിനെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുബോഴാണ് പൊലീസിന് നേരേയുളള ആക്രമണം. ബൈക്കിൽ സ്ഥലത്തെത്തിയ ജിബിന്റെ സഹോദരൻ സുബിനാണ് എസ്.ഐ ചവിട്ടി വീഴ്ത്തിയത്.
എഴുന്നേറ്റയുടൻ എസ്.ഐ സർവീസ് റിവോൾവർ ഇപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. കസ്റ്റഡിയിൽ എടുത്ത ജിബിനും സുബിനുമെതിരെ കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ പിന്തുണയോടെ നൂറു കണക്കിനാളുകൾ പൊലീസിനെ ആക്രമിക്കാൻ സ്ഥലത്ത് സംഘടിച്ചിരുന്നതായി എസ്.ഐ പറയുന്നു. നേരത്തെ തന്നെ എസ്.ഐയോട് അതൃപ്തിയുളള സി.പി.എം മുൻകയ്യെടുത്ത് ഒറ്റ ദിവസംകൊണ്ട് ഉദ്യോഗസ്ഥനെ മലപ്പുറം ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.