ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷനിലെ അഴിമതിയിൽ ദ്രുതപരിശോധനക്ക് മൂവ്വാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. തോക്കും തിരകളും വാങ്ങിയതിലും കെട്ടിട നിർമാണത്തിലും ഉൾപ്പെടെ മുക്കാൽകോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. എറണാകുളം വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷനിൽ കഴിഞ്ഞ നാല് വർഷത്തിനിടെ മുക്കാൽ കോടി രൂപയുടെ അഴിമതി നടന്നതായാണ് പരാതി. നാഷനൽ റൈഫിൾ അസോസിയേഷനിൽ നിന്ന് എട്ട് ലക്ഷം രൂപ നൽകി നാല് തോക്കുകൾ ജില്ലാ അസോസിയേഷൻ വാങ്ങിയിരുന്നു. ഇത് ഇരട്ടിവിലയ്ക്ക് വിൽപന നടത്തിയെങ്കിലും കണക്കിൽ ഉൾപ്പെടുത്തിയില്ല. ഏഴ് ലക്ഷം രൂപയുടെ വെടിയുണ്ടകൾ കാണാതെ പോയി. അസോസിയേഷന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ പണം തട്ടിയെടുത്തു. ചാംപ്യൻഷിപ്പുകളുടെ പേരിൽ കൂടുതൽ പണം തട്ടിയെടുത്തു എന്നിവയാണ് ആരോപണങ്ങൾ.
ക്ലബ് സെക്രട്ടറി നിർമ്മല കോളേജ് പ്രൊഫസർ വി.സി.ജയിംസ്, ട്രഷറർ തൊടുപുഴ തെങ്ങുംപിളളിൽ ജോസഫ് അഗസ്റ്റിൻ എന്നിവർക്കെതിരെ മുൻ പ്രസിഡന്റ് പി.രഘുനാഥാണ് കോടതിയെ സമീപിച്ചത്. എറാണുകളം വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി 28നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.