പൊതുമരാമത്ത് ദേശീയപാതാവിഭാഗം ചീഫ് എൻജിനീയര്‍ കെ.പി പ്രഭാകരന്റെ വസതിയിലും ഒാഫീസിലും വിജിലൻസ് റെയിഡ്. ഇവിടെ നിന്നും സ്വർണവും മറ്റ് രേഖകളും കണ്ടെടുത്തു. ധനകാര്യ വകുപ്പ് സ്ഥാപനമായ കിഫ്ബിയിലും വിജിലൻസ് റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ പരിശോധനകളുടെ ഭാഗമായിരുന്നു കിഫ്ബിയിലെയും റെയ്ഡ്.
കെ.പി പ്രഭാകരന്റെ കോഴിക്കോട്ടെ വീട്ടിലും തിരുവനന്തപുരത്തെ ഫ്ലാറ്റിലും ഒരേ സമയത്താണ് വിജിലൻസ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഭൂസ്വത്തുക്കള്‍ വിവിധ നിക്ഷേപങ്ങൾ, എന്നിവ സംബന്ധിച്ച രേഖകൾ പരിശോധിച്ചു. വിജിലൻസ് ഡിവൈഎസ്പി, എംസി ദേവസ്യയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും സ്വർണവും മറ്റ് രേഖകളും കണ്ടെടുത്തു. വരവിൽ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയിൽ പ്രഭാകരനെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.
ധനകാര്യ വകുപ്പ് സ്ഥാപനമായ കിഫ്ബിയിലും വിജിലൻസ് പരിശോധന നടത്തി. കിഫ്ബിയുടെ വഴുതക്കാടുള്ള ഒാഫീസിലാണ് വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയത്. വിശദ പരിശോധനയ്ക്കായി ചില രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ പരിശോധനകളുടെ ഭാഗമായാണ് കിഫ്ബിയിലുമെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതേസമയം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. തുറമുഖ ഡയറക്ടറായിരിക്കെ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ സോളർ പാനൽ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഒപ്പം സർക്കാർ സർവീസിൽ നിന്ന് അവധിയെടുത്ത് സ്വകാര്യസ്ഥാപനത്തിൽ വേതനം പറ്റി ജോലി ചെയ്തതും അന്വേഷിക്കണം. കർണാടകയിൽ 151 ഏക്കർ വനഭൂമി കയ്യേറിയെന്ന ആരോപണവും അന്വേഷിക്കണമെന്ന് ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ മാസം 19ന് ഹർജി പരിഗണിക്കും.