പട്ടം വാങ്ങാൻ രണ്ടു രൂപ ചോദിച്ചതിന് അഞ്ചു വയസുകാരനായ മകനെ അച്ഛൻ കഠാരയ്ക്കു കുത്തി. വാരണാസിയിലാണു സംഭവം. ഗുരുതരമായി പരുക്കേറ്റ ശിവം എന്ന ഒന്നാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
വാരണാസിയിലെ ഗാൻജ് മേഖലയിൽ താമസിക്കുന്ന വിനോദ് രാജ്ഭർ(35) എന്നയാളാണു സ്വന്തം മകനെ ക്രൂരമായി കുത്തിയത്. മദ്യ ലഹരിയിലാണു പിതാവ് മകനെ കുത്തിയതെന്നു പൊലീസ് പറയുന്നു. ഭാര്യ ഗായത്രിക്കും മൂന്നു മക്കൾക്കുമൊപ്പമാണു വിനോദ് ഇവിടെ താമസിക്കുന്നത്. പണം ചോദിച്ച കൂട്ടിയെ വിനോദ് ടെറസിലേക്കു കൂട്ടിക്കൊണ്ടു പോവുകയും വായ് മൂടിപ്പിടിച്ച് കുത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കുട്ടിയെ കുത്തുന്നതു കണ്ട മൂത്തമകൻ അമ്മയോടു വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ ഓടിയെത്തിയാണു കുട്ടിയെ വേഗം ആശുപത്രിയിലെത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാർ വിനോദിനെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.