ബെംഗളുരുവിൽ ഉന്നതപഠനത്തിനെത്തിയ ഉഗാണ്ടക്കാരിയെ യുവാവ് കുത്തിക്കൊന്നു. ബികോം വിദ്യാർത്ഥിനിയായ ഫ്ലോറൻസാണ് കുത്തേറ്റു കൊല്ലപ്പെട്ടത്. കേസില്‍ അരുണാചല്‍ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക ബന്ധത്തിന് ശേഷം പണത്തെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അരുണാചൽ പ്രദേശുകാരനായ ബി ടെക് വിദ്യാർത്ഥി ഇഷാൻ ആണ് കൊലയാളി. എം ജി റോഡിൽ നിന്നാണ് ഇഷാൻ ഫ്ലോറെൻസിനെ പരിചയപ്പെടുന്നത്. തുടർന്ന് ലൈംഗികമായി ഉപയോഗിക്കുന്നതിന് തിമ്മഗൗഡ ലേയൗട്ടിലെ താമസസ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. 5000 രൂപയ്ക്കാണ് യുവതി ഒപ്പം ചെല്ലാമെന്നു സമ്മതിച്ചത്. എന്നാൽ പിന്നീട് 10000 രൂപ ആവശ്യപ്പെട്ടു. ഇഷാനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ ഇഷാൻ കത്തി പിടിച്ചുവാങ്ങി ഫ്ലോറൻസിനെ കുത്തിക്കൊന്നു.
ബഹളം കേട്ട് സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു. നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പോലീസ് ഇൻസ്പെക്ടർ സ്ഥലത്തെത്തി. അപ്പൊഴേക്കും സംഭവ സ്ഥലത്തു തടിച്ചുകൂടിയ ആഫ്രിക്കക്കാർ പോലീസുകാരനെ മർദിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. പ്രതി ഇഷാൻ കുറ്റം സമ്മതിച്ചു. ഒരു ആഫ്രിക്കക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.